കൊച്ചി: കിറ്റെക്സ് കേരളം വിട്ട് പോകരുതെന്നും സര്‍ക്കാരുമായുള്ള പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും വ്യവസായി എം. എ. യൂസഫലി. കിറ്റക്സിന്‍റെ നിക്ഷേപങ്ങള്‍ കേരളത്തില്‍ തന്നെ നിലനിര്‍ത്തണം. സര്‍ക്കാരും, മാനേജ്മെന്‍റും പ്രശ്നങ്ങള്‍ കൂടിയാലോചിച്ച് പരിഹരിക്കുകയാണ് വേണ്ടതെന്നും യൂസഫലി പറഞ്ഞു.
കേരളത്തില്‍ ആരംഭിക്കാനിരുന്ന പദ്ധതികളില്‍ നിന്ന് കിറ്റക്സ് ഗ്രൂപ്പ് മാറിയ സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് അനുനയ ശ്രമം ആരംഭിച്ചിട്ടുണ്ട്. വ്യവസായ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന വേണ്ടെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി. പദ്ധതിയിൽ നിന്ന് പിന്മാറിയ കിറ്റെക്സ് ഗ്രൂപ്പിനെ സ്വാഗതം ചെയ്ത് 6 സംസ്ഥാനങ്ങൾ രംഗത്തെത്തിയതിന് പിന്നാലെയാണ് സർക്കാരിന്‍റെ പുതിയ തീരുമാനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ വർഷം കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപ സംഗമത്തിലാണ് കിറ്റെക്‌സ് സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. 3500 കോടിയുടെ നിക്ഷേപ ധാരണാപത്രമായിരുന്നു ഒപ്പിട്ടത്. ആഗോള നിക്ഷേസംഗമത്തില്‍ ഒപ്പിട്ട ഏറ്റവും വലിയ പദ്ധതിയായിരുന്നു കിറ്റെക്‌സിന്റേത്. എന്നാല്‍ 600 കോടി മാത്രം വിറ്റുവരവുള്ള കമ്പനിക്ക് എങ്ങനെയാണ് 3500 കോടിയുടെ നിക്ഷേപം നടത്താന്‍ കഴിയുക എന്ന ചോദ്യമാണ് സാമ്പത്തിക വിദഗ്ദര്‍ ഉന്നയിക്കുന്നത്.