LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്റ്റാന്‍ സ്വാമിക്ക് മുന്നില്‍ കോടതി കണ്ണുകെട്ടിയിരുന്നു - എം. എ. ബേബി

തിരുവനന്തപുരം: സ്റ്റാന്‍ സ്വാമിയുടെ മരണം അതിദാരുണമെന്ന് സിപിഎം പൊളിറ്റ് ബ്യുറോ അംഗം എം. എ. ബേബി. സ്റ്റാന്‍ സ്വാമിയുടെത് മരണമായല്ല, ഭരണകൂടം നടത്തിയ കൊലപാതകമായിട്ടുതന്നെ ചരിത്രം രേഖപ്പെടുത്തും. നമ്മുടെ സമൂഹത്തിലെ ജാതീയ മേധാവിത്വം, അതസ്ഥിതരെന്ന് മുദ്രകുത്തപ്പെട്ടവരെ അടിച്ചമര്‍ത്തുകയും ചൂഷണം ചെയ്യുകയും ചെയ്തതിന്റെ ഫലമായിട്ടുണ്ടായ വധമായിട്ടാണ് രോഹിത് വെമുലയുടെ ആത്മഹത്യയെ നമ്മള്‍ കണ്ടതെങ്കില്‍ ഇവിടെ പ്രത്യക്ഷത്തില്‍ ഒരു വധം തന്നെയാണ് നടന്നിരിക്കുന്നത്. ആദിവാസികളെ സംരക്ഷിക്കാന്‍, അവര്‍ക്ക് ജീവിത്തില്‍ ആശ്വാസത്തിന്റെ നുറുങ്ങുകള്‍ നല്‍കാന്‍ സ്വന്തം ജീവിതം നിസ്വാര്‍ത്ഥമായി ഉപയോഗിച്ച ഒരു സാമൂഹ്യ പ്രവര്‍ത്തകനാണ് സ്റ്റാന്‍ സ്വാമി. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനായാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്ന് എം. എ. ബേബി പറഞ്ഞു. 'മനോരമ ന്യൂസിനോട് ' സംസാരിക്കുകയായിരുന്നു അദ്ദേഹം. 

84 വയസുളള, പ്രായമായതിന്റെ രോഗപീഡകളും അവശതകളുമുളള ഒരു അതിപ്രശസ്തനായ മനുഷ്യാവകാശ പ്രവര്‍ത്തകനെയാണ് കണ്ണില്‍ചോരയില്ലാതെ ഭീകരവാദിയെന്ന് മുദ്രകുത്തി, കളളക്കേസില്‍ കുടുക്കി നമ്മുടെ ഭരണവ്യവസ്ഥ ജയിലിലടച്ചത്. അങ്ങനെ ജയിലിലടക്കുമ്പോള്‍ പിന്നെ സംരക്ഷണമായിട്ടുളളത് സമൂഹവും മാധ്യമങ്ങളുമാണ്. അദ്ദേഹത്തിന് നീതി ലഭിക്കേണ്ടിയിരുന്നത് കോടതിയില്‍ നിന്നാണ്. പക്ഷേ കോടതി കണ്ണുകെട്ടിയിരുന്നു എന്നുളളതാണ് യാഥാര്‍ത്ഥ്യം. നമ്മുടെ രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയുടെ അതിദാരുണമായ മരണം കൂടിയാണ് സ്റ്റാന്‍ സ്വാമിയുടെ വേര്‍പാടിന്റെ കാരണം എന്ന് എം. എ. ബേബി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടിയന്തരാവസ്ഥാ കാലത്തും ഇതുപോല സംഭവിച്ചിട്ടുണ്ട്. അന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇന്ന് ഫലത്തില്‍ അടിയന്തരാവസ്ഥയെക്കാള്‍ ദാരുണവും ഭീകരവുമായ അക്രമങ്ങള്‍ ജനാധിപത്യത്തിനും പൗര സ്വാതന്ത്രത്തിനും നേരേ നടക്കുകയാണ്.  ആനന്ദ് തെല്‍തുംദേ, ലോകമറിയുന്ന പബ്ലിക് ഇന്റലെക്ച്വല്‍,  അദ്ദേഹത്തെ നേരില്‍ കണ്ടപ്പോള്‍ പറഞ്ഞതോര്‍ക്കുകയാണ്. ഇനി നമുക്ക് ഇതുപോലുളള വേദികളില്‍ എത്രകാലം കാണാന്‍ കഴിയും. ഞാനെത്രകാലം പുറത്തുണ്ടാകുമെന്നറിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹമിപ്പോള്‍ ജയിലിലാണ്. ഒരു കാരണവും കൂടാതെ ഡോ.ബി ആര്‍ അംബേദ്കറിന്റെ ബന്ധുകൂടിയായ ആനന്ദ് തെല്‍തുംദേ കെട്ടിച്ചമയ്ക്കപ്പെട്ട കേസിന്റെ പേരിലാണ് ജയിലില്‍ കിടക്കുന്നത്.

അദ്ദേഹത്തെപോലെ ഒരുപാട് സ്റ്റാന്‍ സ്വാമിമാര്‍ ജയിലില്‍ കിടക്കുന്നുണ്ട്. അവരെ രക്ഷിക്കാന്‍ വേണ്ടി നമുക്ക് എന്താണ് ചെയ്യാന്‍ കഴിയുക എന്ന ചോദ്യം സമൂഹത്തിനുമുന്നില്‍ ഉയര്‍ന്നുവരികയാണ്. സ്റ്റാന്‍ സ്വാമിയുടെ മരണം, ഇന്ത്യയില്‍ ഇനിയും ജനാധിപത്യബോധമുളളവര്‍ക്ക്  ഈ ചോദ്യമുയര്‍ത്താന്‍ ധൈര്യം നല്‍കുമെന്ന്  കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk