തിരുവനന്തപുരം: ആത്മാഭിമാനം പണയം വെച്ച് അധികാരത്തില്‍ തുടരണമോയെന്ന് ജോസ് കെ. മാണിക്ക് തീരുമാനിക്കാമെന്ന് മുന്‍ അഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കെ. എം. മാണി അഴിമതിക്കാരനാണെന്ന് എല്‍.ഡി.എഫ് ഔദ്യോഗികമായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിര്‍ണായക തീരുമാനം എടുക്കേണ്ടത് കേരള കോണ്‍ഗ്രസ് എം ആണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
'മാനാഭിമാനത്തോടു കൂടി പോകുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയ്ക്ക് ഒരു പേപ്പറിൽ രണ്ടക്ഷരം എഴുതിക്കൊടുത്ത് മുഖ്യമന്ത്രിയോട് സലാം പറയുക അല്ലെങ്കില്‍ മാണി സാര്‍ അഴിമതിക്കാരനാണെന്ന സത്യവാങ്മൂലം അംഗീകരിച്ച് ആത്മാഭിമാനം പണയം വെച്ച് അധികാരം പങ്കിടുക,' എന്നാണ് തിരുവഞ്ചൂരിന്‍റെ പരാമര്‍ശം. തീരുമാനമെടുക്കേണ്ടത് ജോസ്.കെ. മാണിയാണെന്നും ആ തീരുമാനം നിര്‍ണായകമാണെന്നും അതിനുള്ള ധാര്‍മ്മികമായ ഉയര്‍ച്ച അദ്ദേഹം കാണിക്കുമോ എന്നതാണ് കേരള ജനത ഉറ്റുനോക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സുപ്രീംകോടതിയുടെ പരാമർശം വിവാദമാക്കേണ്ടതില്ലെന്ന നിലപാടിലാണ് കേരള കോൺഗ്രസ് (എം). സംഭവിച്ചത് അഭിഭാഷകന്‍റെ നാക്കുപിഴയെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. സുപ്രീംകോടതിയിലെ അഭിഭാഷകന് കേരള രാഷ്ട്രീയത്തെപ്പറ്റി അറിവുണ്ടാകണമെന്നില്ല. വിഷയത്തിൽ കൂടുതൽ പ്രതികരിക്കേണ്ടതില്ലെന്നും പാർട്ടി വിലയിരുത്തി. വിഷയത്തിൽ പരസ്യപ്രതികരണം വേണ്ടെന്ന് നേതാക്കൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. എൽഡിഎഫ് നേതൃത്വത്തെ നിലപാട് അറിയിച്ചിട്ടുണ്ട്. വിഷയം സ്റ്റിയറിംഗ് കമ്മിറ്റിയിലും ചർച്ച ചെയ്യുമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.