നിർഭയ കൂട്ടബലാത്സംഗ കേസിലെ നാല് കുറ്റവാളികളുടെ വധശിക്ഷ നാളെ തന്നെ നടപ്പാക്കും. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി കോടതി തള്ളി. വിചാരണ കോടതിയായ ഡൽഹി പാട്യാല ഹൗസ് കോടതിയാണ് ഹർജി തള്ളിയത്. മരണ വാറന്റ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിംഗും അക്ഷയ് സിംഗ് ഠാക്കൂറുമാണ് ഹർജികൾ സമർപ്പിച്ചത്. വിധ ശിക്ഷ വിധിച്ചതിൽ തിരുത്തൽ ആവശ്യപ്പെട്ട് പവൻ ഗുപ്ത സമർപ്പിച്ച ഹർജി സുപ്രീം കോടതിയും തള്ളിയിരുന്നു.
നാല് കുറ്റവാളികള നാളെ പുലർച്ചെ അഞ്ചരക്ക് തൂക്കിക്കൊല്ലും. ഇതിന്റെ ഒരുക്കങ്ങൾ തിഹാർ ജയിലിൽ പൂർത്തിയായി. ആരാച്ചാർ പവൻകുമാറിന്റെ സാന്നിധ്യത്തിൽ ജയിലിൽ ഡമ്മി പരീക്ഷണം നടത്തി. നാലുപേരെയും ഒരുമിച്ചാവും തൂക്കിക്കൊല്ലുക. പ്രതികളെ പ്രത്യേക സെല്ലുകളിലാണ് താമസിപ്പിക്കുന്നത്. സിസിടിവി ക്യാമറകളിലൂടെ മുഴുവൻ സമയവും ഇവരെ നിരീക്ഷിക്കുന്നുണ്ട്. 2012 ഡിസംബർ 16 നാണ് ദില്ലിയിൽ 23 കാരിയെ നാലംഗ സംഘം ബലാത്സഗം ചെയ്തത്. 8 ദിവസത്തിന് ശേഷം പെൺകുട്ടി ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി.