തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില്പന പുനരാരംഭിച്ചു. ഇന്ന് മുതൽ മദ്യം നൽകുമെന്ന് ബാറുടമകൾ അറിയിച്ചു. വെയർഹൗസ് ചാർജ് 25 ശതമാനത്തിൽ നിന്ന് പതിമൂന്ന് ശതമാനമായി കുറച്ചതിന് പിന്നാലെയാണ് ബാറുടമകളുടെ തീരുമാനം. കൺസ്യൂമർ ഫെഡ് ഷോപ്പുകളും ഉടൻ തുറക്കും. 800-ലധികം ബാറുകളും കണ്‍സ്യൂമര്‍ഫെഡിന്‍റെ 40 ഔട്ട്‍ലെറ്റുകളുമാണ് പ്രവര്‍ത്തനം പുനരാരംഭിക്കുക.
ബാറുടമകളുമായി നടത്തിയ ചർച്ചയിൽ വെയർഹൗസ് നികുതി 25- ൽ നിന്ന് 13 ആയി കുറയ്ക്കാൻ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ബാറുകൾ വഴി മദ്യം പാഴ്‌സലായിട്ടാണ് നൽകുക. മദ്യ ശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടത്തിനെതിരെ കഴിഞ്ഞ ദിവസം കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബാറുടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി പ്രശ്ന പരിഹാരം കണ്ടെത്തിയിരിക്കുന്നത്.
വെയർ ഹൗസ് മാർജിൻ വർധിപ്പിച്ച ബെവ്കോ നടപടിയിൽ പ്രതിഷേധിച്ചാണ് ബാറുകള്‍ അടച്ചിട്ടത്. ബെവ്കോ നിരക്കിൽ തന്നെ ബാറുകളിൽ നിന്ന് മദ്യം പാഴ്സൽ നൽകുന്നത് നഷ്ടമാണെന്നും എംആർപി നിരക്ക് വർധിപ്പിക്കണമെന്നും ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ സര്‍ക്കാരിന്‍റെ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ബാറുകള്‍ അടച്ചിട്ടത്.
കണ്‍സ്യൂമര്‍ ഫെഡിന്‍റേത് 8-ല്‍ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് ഉയർത്തിയത്. വെയര്‍ഹൌസ് മാര്‍ജിന്‍ വര്‍ധിപ്പിക്കുമ്പോഴും എംആര്‍പി നിരക്കില്‍ നിന്ന് വിലകൂട്ടി വില്‍ക്കാന്‍ അനുവാദമില്ലാത്തതാണ് കണ്‍സ്യൂമര്‍ ഫെഡിനും ബാറുകള്‍ക്കും തിരിച്ചടിയായത്. ബാറുകൾ ഉൾപ്പെടുന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നു. പ്രശ്നം പരിശോധിച്ച് തീരുമാനിക്കാമെന്ന് സർക്കാർ ഉറപ്പുനൽകി. തീരുമാനം ആകുന്നത് വരെ ബാറുകള്‍ അടച്ചിടാനായിരുന്നു അസ്സോസിയേഷന്‍റെ തീരുമാനം.