സ്റ്റാന്‍ സ്വാമിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി, കൃത്രിമ തെളിവുണ്ടാക്കിയത് പോലെ ഐഷാ സുല്‍ത്താനക്കെതിരെയും തെളിവുകള്‍ ഉണ്ടാക്കുവാന്‍ പോലീസ് ശ്രമിക്കുകയാണ്. രണ്ട് തവണ ചോദ്യം ചെയ്തിട്ടും തെളിവ് ലഭിക്കാതിരുന്ന സാഹചര്യത്തില്‍ പോലീസ് ഐഷാ സുല്‍ത്താനയുടെ സഹോദരന്‍റെ ലാപ്ടോപ് കസ്റ്റഡിയിലെടുത്തത് ഇതിന് ഉദാഹരണമാണ്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ പകപോക്കൽ നടപടിയാണ് ഫ്ളാറ്റിലെ റെയ്ഡെന്നാണ് എളമരം കരീം ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. സിഐടിയുവിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു എളമരം കരീം ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ലക്ഷദ്വീപ് നിവാസിയും, സിനിമാ പ്രവർത്തകയുമായ ഐഷാ സുൽത്താന താൽക്കാലികമായി കുടുംബസമേതം താമസിക്കുന്ന കാക്കാട് ഫ്ളാറ്റിൽ ലക്ഷദ്വീപ് പോലീസ് നടത്തിയ റെയ്ഡ് മനുഷ്യാവകാശ ലംഘനവും; അത്യന്തം ഹീനവുമാണ്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യപരവും, മനുഷ്യത്വരഹിതവുമായ പരിഷ്കാര നടപടികൾക്കെതിരെ ശബ്ദമുയർത്തിയതിനുള്ള പ്രതികാര നടപടിയാണിത്.
നേരത്തെ ഐഷാ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ അവരെ അറസ്റ്റ് ചെയ്ത് തടവിലാക്കാൻ കഴിഞ്ഞില്ല. കവരത്തി പോലീസ് രണ്ട് ദിവസം ഐഷയെ ചോദ്യം ചെയ്തിട്ടും കേസ് ചുമത്താനുള്ള ഒരു തെളിവും ലഭിച്ചില്ല. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ പകപോക്കൽ നടപടിയാണ് ഫ്ളാറ്റിലെ റെയ്ഡ്. അവിടെ നിന്നും പോലീസ് ഐഷയുടെ സഹോദരന്റെ ലാപ്ടോപ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി.
ഈ ലാപ്ടോപ്പിൽ കൃത്രിമമായി ഐഷക്കെതിരായ ആരോപണം തെളിയിക്കാൻ പാകത്തിൽ രേഖകൾ കയറ്റാൻ പോലീസ് ശ്രമിക്കുമെന്ന് ഐഷയും കുടുംബവും സംശയിക്കുന്നു. ഭീമാ കൊറെഗാവ് കേസിലെ പ്രതികൾക്കെതിരായി എൻഐഎ തെളിവുണ്ടാക്കിയത് ഈ വിധമാണെന്ന കാര്യം പുറത്ത് വന്നതാണ്. ഫാ. സ്റ്റാൻ സ്വാമിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് എൻഐഎ തെളിവുണ്ടാക്കിയത് അദ്ദേഹത്തിന്റെ പക്കൽ നിന്നും കസ്റ്റഡിയിലെടുത്ത ലാപ്ടോപ്പിൽ കൃത്രിമം കാണിച്ചാണ്. ലക്ഷദ്വീപ് പോലീസിന്റെ അത്യന്തം ഹീനമായ നടപടികളിൽ എല്ലാ ജനാധിപത്യ വിശ്വാസികളും ശക്തമായ പ്രതിഷേധം ഉയർത്തണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക