ഡല്‍ഹി: അഫ്ഗാനിലെ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും. മൃതദേഹം ഇന്ന് രാത്രിയോടെ എയര്‍ ഇന്ത്യാ വിമാനത്തില്‍ ഇന്ത്യയിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ താലിബാനും അഫ്ഗാന്‍ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്.
അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ട വിവരം പുറത്തുവിട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണ്ഡഹാറിലെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി സ്പിന്‍ ബോല്‍ഡാക് ജില്ലയിലായിരുന്നു ഡാനിഷ് സിദ്ദിഖി. അഫ്ഗാന്‍ സൈന്യത്തോടൊപ്പം സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതില്‍ പങ്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയിരുന്നു. യുദ്ധമേഖലയിൽ പ്രവേശിക്കുന്ന ഏതൊരു പത്രപ്രവർത്തകനും തങ്ങളെ അറിയിക്കണം. അപ്പോള്‍ ആ വ്യക്തിക്ക് ആവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കും. തങ്ങളെ അറിയിക്കാതെയാണ് മാധ്യമപ്രവർത്തകർ യുദ്ധമേഖലയിൽ പ്രവേശിച്ചത്. ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ ഞങ്ങൾ ഖേദിക്കുന്നുവെന്ന് താലിബാന്‍ വക്താവ് സാബിനുള്ള മുജാഹിദ് പറഞ്ഞു.
വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ചീഫ് ഫോട്ടോഗ്രാഫറായിരുന്നു ഡാനിഷ് സിദ്ദിഖി. 2018-ല്‍ ഡാനിഷ് സിദ്ദിഖി പകര്‍ത്തിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ഫോട്ടോ അദ്ദേഹത്തെ പുലിറ്റ്‌സര്‍ സമ്മാനത്തിന് അര്‍ഹനാക്കി. 2016-17 മൊസൂള്‍ യുദ്ധം, നേപ്പാളില്‍ 2015ല്‍ ഉണ്ടായ ഭൂകമ്പം, ഹോങ്കോങ് പ്രതിഷേധം, ഡല്‍ഹി കലാപം, കൊവിഡ് തുടങ്ങിയ ദുരന്തങ്ങളുടെ നേര്‍ചിത്രം പുറംലോകത്തെത്തിച്ച ഫോട്ടോഗ്രാഫറാണ് ഡാനിഷ് സിദ്ദിഖി.