'ജിത്തേഗ പഞ്ചാബ്' ദൗത്യം നിറവേറ്റുന്നതിനായി കോൺഗ്രസ് പ്രവർത്തകരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പഞ്ചാബ് പിസിസി പ്രസിഡന്റ് നവജോത് സിംഗ് സിദ്ദു. അധികാരം ജനങ്ങൾക്ക് നൽകുന്ന പഞ്ചാബ് മോഡൽ, ഹൈക്കമാൻഡ് 18 ഇന അജണ്ട പൂർത്തിയാക്കുമെന്നും സിദ്ദു പറഞ്ഞു. തന്റെ യാത്രക്ക് തുടക്കമായെന്നും സിദ്ദു വാർത്താ ഏജൻസിയോട് വ്യക്തമാക്കി. തന്നിൽ വിശ്വാസം അർപ്പിച്ച് സുപ്രധാന ഉത്തരവാദിത്തം ഏൽപ്പിച്ച കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരോട് നന്ദിയുണ്ടെന്നും സിദ്ദു പറഞ്ഞു.
പിസിസി അധ്യക്ഷനായി ഇന്നലെയാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡ് സിദ്ദുവിനെ നിശ്ചയിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ എതിർപ്പ് വകവെക്കാതെയാണ് ഹൈക്കമാന്റ് സിദ്ദുവിന് അനുകൂലമായി തീരുമാനം എടുത്തത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍ നിയമനം വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. സംഗത് സിംഗ് ഗില്‍സിയാന്‍, സുഖ്വിന്ദര്‍ സിംഗ് ഡാനി, പവന്‍ ഗോയല്‍, കുല്‍ജിത് സിംഗ് നഗ്ര എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിന് വലിയ തലവേദനായിരുന്നു. എന്നാല്‍ അമരീന്ദര്‍ സിംഗ്- സിദ്ദു പോര് അവസാനിക്കുമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് ചുമതലയുളള ഹരീഷ് റാവത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് സിദ്ദുവിനെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് നിയമിച്ചത്.