LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കള്ളനോട്ട്: ഒന്നാം ക്ലാസ് വിഭാഗത്തിലെങ്കില്‍ എന്‍ഐഎ അന്വേഷിക്കും. കൂത്താട്ടുകുളം കേസ് കൂടുതല്‍ അന്വേഷണത്തിലേക്ക്

കൊച്ചി: ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്സിന്‍റെ കള്ളനോട്ടടി അന്വേഷണത്തോടൊപ്പം കൂത്താട്ടുകുളം കള്ളനോട്ടടി കേസും വിശദമായ അന്വേഷണത്തിലേക്ക്. ചൊവ്വാഴ്ച ഇലഞ്ഞി പൈങ്കുറ്റിയില്‍ നിന്ന് കള്ളനോട്ടടി കേസില്‍ അറസ്റ്റിലായ 7 പ്രതികളേയും മൂവാറ്റുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തു. സംഘത്തലവനായ നെടുങ്കണ്ടം സ്വദേശി സുനില്‍ കുമാര്‍, റാന്നി സ്വദേശി മധുസൂദനന്‍ എന്നിവരുടെ ടെലഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പോലീസിന് ഇതിനകംതന്നെ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. 

പ്രധാനപ്രതി സുനില്‍ കുമാറിന്, കള്ളനോട്ട് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ കേസുകളുണ്ട്. കള്ളനോട്ടടിക്കായി ഇലഞ്ഞി പൈങ്കുറ്റിയില്‍ വീട് വാടകയ്ക്കെടുത്താണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിന്നാണ് ഇപ്പോള്‍ റിമാണ്ട് ചെയ്യപ്പെട്ട നാലുപേരെ പോലിസ് പിടികൂടിയത്. ഇടനിലക്കാരുമായി സംഘത്തെ ബന്ധപ്പെടുത്തിയിരുന്ന മധുസൂദനന്‍ സംഘവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി ടെലഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പോലീസിന് വ്യക്തമായിട്ടുണ്ട്. ഇലഞ്ഞി പൈങ്കുറ്റിയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ സംഘം ഉപയോഗിച്ചിരുന്ന മൂന്നു ഫോണുകളും പിടിച്ചെടുത്തിരുന്നു. പിന്നീട് ഇതിലേക്ക് ബന്ധപ്പെട്ട മധുസൂദനനെ പോലീസ് ട്രാക്കുചെയ്യുകയായിരുന്നു. 

ഇലഞ്ഞിയിലെ സംഘം പിടിയിലായതും തന്നെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതും മനസ്സിലാക്കിയ മധുസൂദനന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലിസ് പിടിയിലാകുന്നത്. അങ്കമാലിയില്‍ വെച്ചാണ് ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തത്. വണ്ടിപ്പെരിയാറില്‍ നിന്നാണ് പ്രതികളിലൊരാളായ തങ്കമുത്തുവിനെ അന്വേഷണസംഘം പിടികൂടിയത്. 

കള്ളനോട്ട് ഏറ്റവും മികച്ച രീതിയില്‍ നിര്‍മ്മിക്കുന്നവരും അത്ര നിലവാരത്തിലല്ലാതെ നിര്‍മ്മിക്കുന്നവരുമുണ്ട്. കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ അറസ്റ്റിലായ ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്സ് ഒറിജിനലിനെ വെല്ലും വിധം കള്ളനോട്ടടിക്കാന്‍ വൈദഗ്ദ്യമുള്ളവരാണ്. കൂത്താട്ടുകുളം സംഘത്തിന്റെ കള്ളനോട്ടുകള്‍ വിദഗ്ദര്‍ പരിശോധിച്ചുവരികയാണ്. മികച്ച രീതിയില്‍ നിര്‍മ്മിക്കുന്ന കറന്‍സികള്‍ കൂടുതല്‍ വ്യാപകമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. സമാന്തര സമ്പദ്വ്യവസ്ഥ സൃഷ്ടിക്കാന്‍ ശേഷിയുള്ള ഇത്തരം കറന്‍സികള്‍ വിവിധതരത്തിലുള്ള രാജ്യദ്രോഹ പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം കേസുകള്‍ ദേശീയ അനേഷണ ഏജന്‍സിയായ എന്‍ ഐ എ ക്ക് വിടുമെന്ന് അന്വേഷണസംഘം അറിയിച്ചു. 

Contact the author

Web Desk