ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യത്തിനും പൊലീസിനും നേരേ നടക്കുന്ന അക്രമങ്ങളില്‍ പങ്കെടുക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയോ പാസ്‌പോര്‍ട്ടോ നല്‍കേണ്ടെന്ന് ജമ്മു കശ്മീര്‍ ഭരണകൂടത്തിന്റെ ഉത്തരവ്. ക്രമസമാധാനനില തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍, പൊലീസിനോ സൈന്യത്തിനോ നേരെയുളള കല്ലേറ്, കശ്മീരിന്റെ സുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് സുരക്ഷാ അനുമതി നല്‍കരുതെന്നാണ് കശ്മീര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് സി ഐഡിയുടെ നിര്‍ദേശം.
സി ഐ ഡി (ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ്) യുടെ കര്‍ശനമായ പരിശോധനകളില്ലാതെ സര്‍ക്കാര്‍ ജോലിയും ലഭിക്കില്ല. പാസ്‌പോര്‍ട്ടിനോ സര്‍ക്കാര്‍ ജോലിക്കോ അപേക്ഷിക്കുമ്പോല്‍ കുടുംബാംഗങ്ങളാരെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയിലോ സംഘടനകളിലോ അംഗങ്ങളാണോ അവര്‍ സജീവപ്രവര്‍ത്തകരാണോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണം. അവര്‍ വിദേശദൗത്യമുളളവരോ നിരോധിത സംഘടാനംഗങ്ങളോ ആണോ എന്ന് പരിശോധിക്കും. തുടര്‍ന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ജോലിയും പാസ്‌പോര്‍ട്ടുമെല്ലാം ലഭിക്കുക.
ജമ്മുകശ്മീരില്‍ കുട്ടികളെ കല്ലെറിയലിനും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ കഠിന തടവ് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് വ്യക്തമാക്കിയിരുന്നു. കുട്ടികളെ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത് നിയമത്തിന്റെ കണ്ണില്‍ മാത്രമല്ല ,മനുഷ്യരാശിയുടെ കണ്ണില്‍ തന്നെ കുറ്റകൃത്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.