ആർഎസ്എസ് സംഘടനകൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടില്ലായെന്നും അവര്‍ എന്നും ബ്രിട്ടീഷുകാർക്ക് അനുകൂലമായിരുന്നുവെന്നും പൊളിറ്റ് ബ്യൂറോ അംഗം എം. എ ബേബി. ഫേസ്ബുക്കിലാണ് എം. എ ബേബിയുടെ പ്രതികരണം. ആർ.എസ്.എസ് തയ്യാറാക്കുന്ന പുസ്തകത്തിൽ നിന്ന് മലബാർ രക്തസാക്ഷികളെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും, ചരിത്രത്തെ വർഗീയതയുടെ കണ്ണാൽ കാണുന്നതാണ് ഐ.സി.എച്ച്.ആറിന്‍റെ നീക്കമെന്നും ബേബി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
മലബാർ കലാപത്തിൽ രക്തസാക്ഷികളായ സ്വാതന്ത്ര്യസമരസേനാനികളെ രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഇന്ത്യൻ ചരിത്ര ഗവേഷണ കൌൺസിൽ നടത്തുന്ന നീക്കം ഉപേക്ഷിക്കണം. ചരിത്രത്തെ വർഗീയതയുടെ കണ്ണാൽ കാണുന്നതാണ് ഈ നീക്കം. ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതു മുതൽ പാഠപുസ്തകങ്ങളുടെയും ഐസിഎച്ച്ആർ പോലുള്ള സർക്കാർ സ്ഥാപനങ്ങളുടെപുസ്തകങ്ങളുടെയും ചരിത്രവീക്ഷണം തിരുത്താൻ നടപടികളുണ്ടായിട്ടുണ്ട്.
സർക്കാർ സ്ഥാപനം തയ്യാറാക്കുന്ന ഒരു പുസ്തകത്തിലെ പട്ടികയിൽ നിന്ന് മാറ്റിയാൽ ഇല്ലാതാവുന്നതല്ല ഈ നാട്ടിലെ സ്വാതന്ത്ര്യസമരസേനാനികളുടെ രക്തസാക്ഷിത്വത്തിൻറെ വില. ജനങ്ങളുടെ ഹൃദയത്തിൽ അവർ എന്നുമുണ്ടാവും. ആർഎസ്എസ് സംഘടനകൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടില്ല. എന്നും ബ്രിട്ടീഷുകാർക്ക് അനുകൂലമായിരുന്നു അവർ. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻറെ പ്രിതിബിംബമായിരുന്ന മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്നതിനെത്തുടർന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് ആർഎസ്എസ്. അവർ, തയ്യാറാക്കുന്ന പുസ്തകത്തിൽ മലബാർ കലാപത്തിലെ രക്തസാക്ഷികൾ ഇല്ല എന്നത് ചരിത്രത്തിൽ നിന്ന് ഈ ധീരദേശാഭിമാനികളെ മായ്ച്ചുകളയാൻ മതിയാവില്ല.