433, 677, 793, 968... ഇറ്റലിയിലെ സിവിൽ പ്രൊട്ടക്ഷൻ ഏജൻസി ആഴ്ചകളായി പുറത്തുവിട്ടുകൊണ്ടിരിക്കുന്ന കൊവിഡ് മരണനിരക്ക് ഇങ്ങനെയാണ് പോകുന്നത്. ആഴ്ചകളായി സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലായിട്ടും, വൈറസിന്‍റെ വ്യാപനം തടയുന്നതിന് ക്രമാനുഗതവും ശക്തവുമായ നടപടികൾ സ്വീകരിച്ചിട്ടും മരണനിരക്ക് മാത്രം കുറക്കാന്‍ കഴിയുന്നില്ല. ഏറ്റവും പുതിയ കണക്കനുസരിച്ച് 63,928 പേരില്‍ അണുബാധ സ്ഥിരീകരിക്കുകയും 6,078 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. 9 ശതമാനത്തിലധികമാണ് മരണനിരക്ക്. വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ചൈനയില്‍പോലും 3.8 ശതമാനമാണ് മരണനിരക്ക്. മറ്റൊരു പ്രധാന യൂറോപ്യന്‍ രാജ്യമായ ജര്‍മ്മനിയില്‍ 24,000 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷെ മരണനിരക്ക് വെറും 0.3 ശതമാനം മാത്രം. അപ്പോഴും എന്തുകൊണ്ടാണ് ഇറ്റലിയില്‍മാത്രം സ്ഥിതിഗതിഗള്‍ ഇത്രത്തോളം ഗുരുതരമാകുന്നത്?.
ഇറ്റലിയിലെ സ്ഥിതി ഇത്രയും വഷളാകാന്‍ പല കാരണങ്ങളും ഉണ്ട്. 'ഇപ്പോഴും പുറത്തുവരുന്ന കണക്കുകള്‍ ഇറ്റലിയിലെ മുഴുവന്‍ രോഗബാധിതരുടെയും അല്ലെന്ന്' മിലാനിലെ സാകോ ഹോസ്പിറ്റലിലെ പകർച്ചവ്യാധി വിഭാഗം മേധാവി മാസിമോ ഗല്ലി പറയുന്നു. കഠിനമായ രോഗ ലക്ഷണങ്ങൾ കാണിക്കുന്ന ആളുകളിൽ മാത്രമാണ് ഇറ്റലി പരിശോധന ശക്തമാക്കിയതെന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം. കഠിനമായ രോഗ ലക്ഷണങ്ങൾ കാണിക്കാത്തവരെ അത്രയ്ക്ക് ഗൌനിച്ചില്ല. അതാണ് രോഗികളുടെ എണ്ണത്തോടൊപ്പം മരണ സംഖ്യയും ഉയരാനുള്ള പ്രധാന കാരണം. കൊറോണ വൈറസ് നമ്മുടെ ശരീരത്തില്‍ പ്രവേശിച്ചാല്‍ പനി, വരണ്ട ചുമ തുടങ്ങിയ ലക്ഷണങ്ങളിലേക്ക് കടക്കണമെങ്കില്‍ 14 ദിവസം വരെ എടുത്തേക്കാം. ആ ഇൻകുബേഷൻ കാലയളവിലാണ് കൂടുതല്‍ പേരിലേക്ക് അസുഖം വ്യാപിക്കുന്നത്. ഈ വസ്തുത മുന്നില്‍കണ്ട് പ്രതിരോധം ശക്തമാക്കാതിരുന്നതാണ് ഇറ്റലിയില്‍ രോഗത്തിന്‍റെ ദ്രുതഗതിയിലുള്ള വ്യാപനത്തിന് കാരണമായതെന്ന് വിദഗ്ദ്ധർ കരുതുന്നു.
മാർച്ച് 15 വരെ ഇറ്റലി 125,000 പേരെ മാത്രമാണ് പരിശോധിച്ചത്. ഇതേ സമയത്ത് ഇത്രതന്നെ ഗുരുതരമായ രീതിയില്‍ വൈറസ് പടര്‍ന്നുപിടിച്ച ദക്ഷിണ കൊറിയയാകട്ടെ 340,000 പേരില്‍ പരിശോധന നടത്തി. അതില്‍ രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയവരും, അവരോട് ബന്ധപ്പെടാന്‍ സാധ്യതയുള്ളവരും അടക്കം ഉണ്ടായിരുന്നു. അവിടെ 9,000 പേരില്‍ മാത്രമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണനിരക്ക് വെറും 0.6 ശതമാനം മാത്രമാണ്.
പുതിയ കൊറോണ വൈറസ് എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കുമെങ്കിലും, പ്രായത്തിനനുസരിച്ച് രോഗപ്രതിരോധ ശേഷി കുറഞ്ഞുവരുന്നവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ പ്രയാസമാകും. അവരിലാണ് COVID-19 ശ്വാസകോശരോഗത്തിന് കാരണമാകുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ (ഐഎസ്‌എസ്) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇറ്റലിയിൽ മരണമടഞ്ഞവരിൽ 85.6 ശതമാനം പേരും 70 വയസ്സിനു മുകളിലുള്ളവരാണ്. 23 ശതമാനം പേര്‍ 65 വയസ്സിനു മുകളിലുള്ളവരുമാണ്. ജപ്പാന് ശേഷം ലോകത്ത് ഏറ്റവും പ്രായമുള്ളവര്‍ ഉള്ള രാജ്യമാണ് ഇറ്റലി. സ്വാഭാവികമായും വൈറസ് പ്രായമായവരിലേക്കാണ് വ്യാപകമായി പടര്‍ന്നത്. തുടക്കത്തില്‍ സര്‍ക്കാര്‍ വിഷയം ഗൌരവത്തില്‍ കാണാതിരുന്നത് രാജ്യത്തെ ഈ അവസ്ഥയിലാക്കി.