ഭവാനിപൂര്‍: ബംഗാളില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി മത്സരിക്കില്ല. ഇക്കാര്യം ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷാണ് മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. എന്നാല്‍ ഭവാനിപൂരില്‍ ആരെയാണ് മത്സരിപ്പിക്കുകയെന്ന് ഇതുവരെ തീരുമാനമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭവാനിപൂരില്‍ മറ്റൊരാൾ മത്സരിക്കും. സുവേന്ദു അധികാരി ഇതിനകം മമത ബാനര്‍ജിയെ തോൽപ്പിച്ചു. ഒരു വ്യക്തിയെ ഒരാള്‍ തന്നെ ഒന്നിലധികം തവണ തോല്‍പ്പിക്കേണ്ടതില്ല. അത് ഇത്തവണ മറ്റാരെങ്കിലും ചെയ്യും - ഘോഷ് പറഞ്ഞു. അതോടൊപ്പം, ഭവാനിപൂരില്‍ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നീക്കത്തിനെതിരെ കൽക്കട്ട ഹൈക്കോടതിയെ സമീപിക്കുമെന്നും ഘോഷ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ തെരഞ്ഞടുപ്പില്‍ മമതാ ബാനര്‍ജിയെ സുവേന്ദു അധികാരി 1956 വോട്ടുകള്‍ക്കാണ് തോൽപ്പിച്ചത്. മെയ് 5ന് അധികാരമേറ്റ മമത ബാനര്‍ജി നവംബറിനുള്ളില്‍ എം എല്‍ എ ആയില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടതായി വരും. കൊവിഡ് സാഹചര്യത്തില്‍ ഉപതെരെഞ്ഞെടുപ്പ് നീട്ടിയാല്‍ അത് ഭരണഘടനാപരമായ പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് ബംഗാൾ ചീഫ് സെക്രട്ടറി തിരഞ്ഞെടുപ്പു കമ്മിഷനോടു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭവാനിപൂർ ഉൾപ്പെടെ, ബംഗാളിലും ഒഡീഷയിലുമായി നാല് നിയമസഭാ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം, ബംഗാളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ സ്ഥാനര്‍ഥിയുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.