2018–19 ലെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയ്യതി ജൂൺ 30 വരെ നീട്ടിയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കൊവിഡ് പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെന്നും അവര്‍ വ്യക്തമാക്കി. സാമ്പത്തിക പാക്കേജ് തയ്യാറാക്കാനുള്ള നടപടികള്‍ തുടരുകയാണ്. ആദായ നികുതി, ജിഎസ്‍ടി എന്നിവയില്‍ വരുത്തുന്ന ക്രമീകരണങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ബാങ്കിംഗ് മേഖലയിലെ ക്രമീകരണങ്ങളും പ്രഖ്യാപിക്കും. ആദായനികുതി അടയ്ക്കാന്‍ വൈകുന്നവര്‍ക്കുള്ള പിഴ 12-ല്‍ നിന്ന് 9 ആയി കുറച്ചു. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ജിഎസ്ടി നികുതികള്‍ അടയ്ക്കാനുള്ള സമയപരിധിയും ജൂണ്‍ 30 ആക്കി. കൂടാതെ, ആദായനികുതിയുമായി ബന്ധപ്പെട്ട മറ്റ് സെറ്റിൽമെന്റുകളും നോട്ടീസുകളും എല്ലാം ജൂൺ 30-നകം തീർപ്പാക്കിയാൽ മതി.
കൂടാതെ, ആധാർ - പാൻ ബന്ധിപ്പിക്കുന്നതിനുള്ള തിയ്യതിയും ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. അഞ്ച് കോടി വരെ വിറ്റുവരവുള്ള കമ്പനികള്‍ക്ക് ജിഎസ്‍ടി കുടിശ്ശികയില്‍ പിഴയില്ലെന്നും കേന്ദ്രധനമന്ത്രി അറിയിച്ചു. നികുതി റിട്ടേൺ അടയ്ക്കാനുള്ള അവസാന ദിവസങ്ങളിൽ കൊവിഡ്-19 മൂലം രാജ്യത്തെ ഭൂരിഭാകം മേഖലകളിലും കര്‍ഫ്യു പ്രഖ്യാപിച്ചത് നികുതിദായകരെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍, കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഒരു അടിയന്തര സാമ്പത്തിക പാക്കേജ് ഇപ്പോള്‍ പ്രഖ്യാപിക്കാൻ നിർമലാ സീതാരാമൻ തയ്യാറായില്ല. നിലവിൽ അത്തരമൊരു പാക്കേജിന്റെ പണിപ്പുരയിലാണെന്നും, വൈകാതെ പാക്കേജ് പ്രഖ്യാപിക്കാമെന്നും നിർമലാ സീതാരാമൻ അറിയിച്ചു.