ലോക്ഡൌണ്‍ ഉറപ്പുവരുത്താന്‍ കര്‍ശന നടപടികളുമായി പൊലീസ്. സ്വകാര്യവാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ പൊലീസിന് സത്യവാങ്മൂലം എഴുതി നൽകണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ലോക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ട അവശ്യസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാസ് നല്‍കുമെന്നും ഡിജിപി വ്യക്തമാക്കി. എന്നാല്‍ കടകള്‍ തുറക്കാന്‍ അനുവദിച്ച സമയത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.
സ്വന്തം വാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ എന്താവശ്യത്തിനാണ് പുറത്തിറങ്ങുന്നതെന്നും എവിടേയ്ക്കാണ് പോകുന്നതെന്നും എഴുതി നൽകണം. തെറ്റായ വിവരം നൽകിയാൽ നിയമനടപടിയുണ്ടാകുമെന്നും ഡിജിപി അറിയിച്ചു. അവശ്യവസ്തുക്കൾ, മരുന്ന് തുടങ്ങിയവ വാങ്ങാനും ആശുപത്രി സേവനങ്ങൾക്കും മാത്രമേ ടാക്സി, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി ലഭിയ്ക്കൂ. ജനം അധികമായി പുറത്തിറങ്ങി വൈറസ് പടരുന്ന സാധ്യത ഒഴിവാക്കാനാണിതെന്നും പൊതുതാൽപര്യം മുൻനിർത്തി എല്ലാവരും നിര്‍ദേശങ്ങൾ അനുസരിക്കണമെന്നും ഡിജിപി അഭ്യർഥിച്ചു.