കൊവിഡ്-19 ബാധിച്ച് മരിക്കുന്നവരില്‍ സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരാണെന്ന് പഠനങ്ങൾ. മാർച്ച് 24 ചൊവ്വാഴ്ച വരെ 3,00,000-ത്തിലധികം ആളുകൾക്ക് പുതിയ കൊറോണ വൈറസ് ബാധിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. അതേസമയത്ത് കുറഞ്ഞത് 15,000 പേരെങ്കിലും മരണപ്പെട്ടിട്ടുണ്ട്. കൊവിഡ്-19 മഹാമാരി ബാധിച്ച രാജ്യങ്ങളിൽ നിന്ന് പുറത്തുവരുന്ന ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തിലാണ് പഠനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇറ്റലിയില്‍ രോഗം ബാധിച്ചവരിൽ 60 ശതമാനമെങ്കിലും പുരുഷന്മാരാണെന്നും അവരിൽ 70 ശതമാനത്തിലധികം പേരും വൈറസ് ബാധിച്ച് മരണമടഞ്ഞതായും ഇറ്റലിയിലെ മികച്ച ആരോഗ്യ ഗവേഷണ ഏജൻസിയായ ഇന്‍സ്റ്റിറ്റ്യൂട്ടോ സുപ്പീരിയോർ ഡി സാനിറ്റ പറയുന്നു.
ചൈനയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ അടുത്തിടെ പുറത്തുവിട്ട കണക്കുകളും കൊറോണ വൈറസ് മൂലമുള്ള മരണങ്ങളിൽ ശക്തമായ ലിംഗപരമായ അസമത്വം ചൂണ്ടിക്കാണിക്കുന്നുണ്ട്. വുഹാനില്‍ നടത്തിയ ആദ്യകാല പഠനത്തിൽ രോഗബാധിതരിൽ മൂന്നിൽ രണ്ട് പേരും പുരുഷന്മാരാണെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, ഇറ്റലിയിൽ നിന്നും ചൈനയിൽ നിന്നും വ്യത്യസ്തമായി ദക്ഷിണ കൊറിയയിൽ രോഗം പിടിപെട്ടവരില്‍ ഏറെയും സ്ത്രീകളാണ്. അതില്‍തന്നെ 20-നും 29-നും ഇടയിൽ പ്രായമുള്ളവരാണ് ഏറെയും. എന്നാല്‍ ഇറ്റലിയിലാകട്ടെ രോഗബാധിതരില്‍ ഏറെയും 70 വയസ്സിനു മുകളിലുള്ള പുരുഷന്മാരാണ്. ഇതിന്റെ ഫലമായി ദക്ഷിണ കൊറിയയിൽ മരണനിരക്ക് 1.06 ശതമാനം മാത്രമാകുമ്പോള്‍ ഇറ്റലിയില്‍ അത് എട്ട് ശതമാനത്തിൽ കൂടുതലാണ്.
ഇന്ത്യയിൽ മാർച്ച് 24 വരെ അഞ്ഞൂറിലധികം പേർക്ക് വൈറസ് ബാധിക്കുകയും 9 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ ദില്ലിയിൽ നിന്നുള്ള 68 കാരിയായ ഒരു സ്ത്രീ മാത്രമാണ് ഉള്ളത്. ജൈവശാസ്ത്രപരവും ജീവിതശൈലി പരവുമായ ഘടകങ്ങളാണ് രോഗത്തെ നന്നായി നേരിടാൻ സ്ത്രീകളെ പ്രാപ്തരാക്കുന്നതെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഹ്യൂമൻ ജീനോമിക്സ് ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് എക്സ് ക്രോമസോമിൽ 'രോഗപ്രതിരോധവുമായി ബന്ധപ്പെട്ട ധാരാളം ജീനുകൾ' അടങ്ങിയിട്ടുണ്ട്. സ്ത്രീകൾക്ക് ഇവയിൽ രണ്ടെണ്ണം ഉള്ളതിനാൽ അവര്‍ക്കത് കൂടുതല്‍ നേട്ടമാകുന്നു.