രാജ്യം 21 ദിവസത്തെ സമ്പൂർണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അസംഘടിത മേഖലയ്ക്ക് സാമ്പത്തിക സഹായം തേടിക്കൊണ്ട് ട്രേഡ് യൂണിയനുകൾ പ്രധാനമന്ത്രിക്ക് കത്തയച്ചു. ആർഎസ്‌എസിന്‍റെ ഭാരതീയ മസ്ദൂർ സംഘവും (ബിഎംഎസ്) സി.പി.എമ്മിന്റെ സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയനുമാണ് (സി.ഐ.ടി.യു) മോദിക്ക് കത്തയച്ചത്. 5,000 രൂപ ഓരോ തൊഴിലാളിക്കും വേതന ഇളവായി നല്‍കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
25 വയസ് വരെ പ്രായമുള്ള അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് 5000 രൂപയും, 25 വയസ്സിന് മുകളിലുള്ളവർക്ക് 10,000 രൂപയും പ്രതിമാസ അടിസ്ഥാനത്തിൽ ജന്‍ധന്‍ ബാങ്ക് അക്കൌണ്ട് വഴി കൈമാറ്റം ചെയ്യണമെന്ന് സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. എന്നാല്‍ ഇതേ ആവശ്യം നേരത്തെ പ്രതിപക്ഷ പാര്‍ട്ടീ നേതാക്കള്‍ ഉന്നയിച്ചപ്പോള്‍ ഇപ്പോള്‍ വൈറസിന്‍റെ സാമൂഹ്യ വ്യാപനം തടയുന്നതിലാണ് കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അടുത്ത ഘട്ടത്തില്‍ വിഷയം പരിഗണിക്കാം എന്നുമായിരുന്നു മറുപടി നല്‍കിയിരുന്നത്.
അസംഘടിത മേഖലയിലെ ഓരോ തൊഴിലാളികൾക്കും മറ്റ് ശമ്പളമില്ലാത്ത തൊഴിലാളികൾക്കും 5000 രൂപ സർക്കാർ അടിയന്തിരമായി ഡിബിടി (ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ) വഴി അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ഇട്ടുകൊടുക്കണമെന്നാണ് ബിഎംഎസ് പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയിരിക്കുന്നത്.