കാസർഗോഡ്: മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപിയേയും കെ. സുരേന്ദ്രനെയും വെട്ടിലാകുന്ന കൂടുതല്‍ വെളിപ്പെടുത്തലുമായി കെ സുന്ദര. തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 50 ലക്ഷം രൂപ ചെലവിട്ടുവെന്ന് സുന്ദര പറയുന്നു. അതില്‍ 47.5 ലക്ഷം രൂപ ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ അടിച്ചുമാറ്റി, ഒരു ബിജെപി സുഹൃത്തില്‍ നിന്നാണ് ഇക്കാര്യം അറിഞ്ഞതെന്നും സുന്ദര പറയുന്നു.
കാസർകോട് തന്നെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലിൽവച്ച് ഭീഷണിപ്പെടുത്തിയും രണ്ടര ലക്ഷം രൂപ തന്നുമാണ് സ്ഥാനാർഥിത്വം പിൻവലിപ്പിച്ചതെന്ന് കെ സുന്ദര നേരത്തെ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. മഞ്ചേശ്വരത്ത് ബിഎസ്‌പി സ്ഥാനാർഥിയായാണ് സുന്ദര നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
സ്ഥാനാർഥിത്വം പിൻവലിക്കാൻ ഇഷ്ടമുണ്ടായിരുന്നില്ലെന്നായിരുന്നു സുന്ദരയുടെ മൊഴി. വാണിനഗറിലെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ബലംപ്രയോഗിച്ച് കാറിൽ കയറ്റി മഞ്ചേശ്വരം ജോഡ്‌ക്കലിലെ ബിജെപി ഓഫീസിലേക്ക് കൊണ്ടുപോയി. ഇവിടെ വൈകിട്ടുവരെ തടങ്കലിൽവച്ചു. സ്ഥാനാർഥിത്വം പിൻവലിക്കാൻ വീണ്ടും ഭീഷണിപ്പെടുത്തി. ഒടുവില്‍ വഴങ്ങിയപ്പോള്‍ മദ്യഷോപ്പും വീടും വാഗ്ദാനം ചെയ്തത് സുരേന്ദ്രന്‍ നേരിട്ടാണ്. മാര്‍ച്ച് 20 ന് തന്നെ രാത്രി താമസിപ്പിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ രാത്രി മദ്യവും ഭക്ഷണവും പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കിയെന്നും സുന്ദര പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോൾ 462 വോട്ടുകൾ പിടിച്ചു. ബി എസ് പി സ്ഥാനാർത്ഥിയായാണ് കെ സുന്ദര മത്സരിച്ചത്. അന്ന് കെ സുരേന്ദ്രൻ തോറ്റത് 89 വോട്ടുകൾക്കു മാത്രമാണ്. അതുകൊണ്ട് 2021-ലെ തെരഞ്ഞെടുപ്പില്‍ കെ.സുന്ദരയെ മത്സരിപ്പിക്കാതിരിക്കുന്നതിലൂടെ ബിജെപിക്ക് അനായാസം വിജയത്തിലെത്താമെന്ന പ്രതീക്ഷയിലായിരുന്നു സുരേന്ദ്രന്‍. അതിന് എത്ര പണം ചിലവഴിക്കാനും അദ്ദേഹം തയ്യാറായിരുന്നു എന്നാണ് ഇപ്പോള്‍ വരുന്ന വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്.