ഡല്‍ഹി: കോണ്‍ഗ്രസല്ലാതെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും പ്രതിപക്ഷത്തെ നയിക്കാന്‍ കഴിയില്ലെന്ന് കനയ്യ കുമാര്‍. കോണ്‍ഗ്രസില്ലാതെ ഇന്ത്യ രക്ഷപ്പെടില്ലെന്ന് മനസിലാക്കിയാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും കനയ്യ കുമാര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ അംഗത്വമെടുത്തതിനുശേഷം എഐസിസി ആസ്ഥാനത്തുവച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ രാജ്യം രക്ഷപ്പെടണമെങ്കില്‍ കോണ്‍ഗ്രസ് നിലനില്‍ക്കണം. കോണ്‍ഗ്രസ് എന്നത് ഒരു ആശയമാണ്. രാജ്യത്തെ ഏറ്റവും പഴയതും ഏറ്റവും ജനാധിപത്യമുളളതുമായ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഗാന്ധിജിയുടെ സ്വപ്‌നവും ഭഗത് സിംഗിന്റെ ധൈര്യവും അംബേദ്കറുടെ മൂല്യങ്ങളുമുയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണിത്. താന്‍ കോണ്‍ഗ്രസിനെ രക്ഷിക്കാനല്ല രാജ്യത്തെ രക്ഷിക്കാനാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്' - കനയ്യ കുമാര്‍ പറഞ്ഞു.
രാജ്യത്ത് ഇപ്പോള്‍ അടിയന്തരാവസ്ഥയ്ക്കുസമാനമായ സ്ഥിതിയാണുളളത്. വീട്ടില്‍ മിണ്ടാതിരിക്കാനുളള സമയമല്ല മറിച്ച് എല്ലാവരും പുറത്തിറങ്ങി പോരാടേണ്ട ഘട്ടമാണിത്. അതിനായി രാജ്യത്തെ വിവിധ ഭാഗങ്ങളിലുളള യുവാക്കളോട് താന്‍ ആവശ്യപ്പെടുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കനയ്യ കുമാറും ജിഗ്നേഷ് മെവാനിയും വൈകീട്ട് അഞ്ചുമണിയോടെ ഡല്‍ഹിയിലെ ശഹീദ് ഇ അസം ഭഗത് സിംഗ് പാര്‍ക്കിലെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് എ ഐ സി സി ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കമുളള നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ഇരുവരും കോണ്‍ഗ്രസിലേക്കെത്തിയത്. അതേസമയം, കോണ്‍ഗ്രസില്‍ ഇരുവരുടെയും സ്ഥാനം എന്തായിരിക്കുമെന്ന് വ്യക്തമല്ല. എങ്കിലും കോണ്‍ഗ്രസിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ ഇരുവര്‍ക്കും സാധിക്കുമെന്നാണ് പൊതുവേയുളള വിലയിരുത്തല്‍.