ജനതാ കർഫ്യൂവിന് തലേദിവസം മദ്യശാലകളിൽ റെക്കോഡ് വിൽപന. 64 കോടി രൂപയുടെ മദ്യം കുടിച്ചാണ് മലയാളി ജനതാ കർഫ്യൂ ആഘോഷിച്ചത്. ബീവറേജസ് ഔട്ട്ലറ്റുകളിലെ ഒരുദിവസത്തെ ശരാശരി വിൽപന 26 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേദിവസം 30 കോടി രൂപയുടെ മദ്യമാണ് ബീവറേജസ് ഔട്ട്ലറ്റുകളിലൂടെ വിറ്റത്. 118 ശതമാനം വർദ്ധനയാണ് വിൽപനയിൽ ഉണ്ടായത്. ബീവറേജ് കോർപ്പറേഷന്റെ കീഴിലെ മദ്യവിൽപനശാലകളിലെ മാത്രം കണക്കാണിത്. ഈ മാസം 21 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം ജനതാ കർഫ്യു ആചരിച്ചത്.
ബീവറേജസ് കോർപ്പറേഷന് 265 ഔട്ട്ലറ്റുകളാണ് കേരളത്തിലുള്ളത്. 36 കൺസ്യൂമർഫെഡ് വിൽപനശാലകളിലെ കണക്കുകൂടി പുറത്തുവന്നാൽ മൊത്തം മദ്യവിൽപനയുടെ കണക്ക് ഇതിലുംകൂടും. കള്ളുഷാപ്പുകളിലെ വിൽപന കണക്ക് കൂടി പുറത്തുവരാനുണ്ട്. പ്രതിവർഷം പതിനായിരംകോടി രൂപയാണ് മദ്യത്തിൽ നിന്നുള്ള വിൽപന നികുതിയിലൂടെ സർക്കാറിന് ലഭിക്കുന്നത്.
കോവിഡ്-19 ന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഴുവൻ മദ്യശാലകളും അടച്ചിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മന്ത്രസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ലോക്ഡൗൺ പ്രഖ്യാപിച്ച 21 ദിവസത്തേക്കാണ് ബിവറേജ്സും ഔട്ട്ലറ്റുകളുംബാറുകളും പൂട്ടിയിടുക. അതേസമയം മദ്യം ഓൺലൈനായി ലഭ്യമാക്കുന്നതിന്റെ സാധ്യതകൾ ആരായും. ആവശ്യക്കാർക്ക് മദ്യം വീട്ടിൽ എത്തിച്ചു നൽകുന്ന തരത്തിലുള്ള സംവിധാനങ്ങളെ കുറിച്ചാണ് ആലോചിക്കുന്നത്. രാവിലെ മുതൽ ബിവറേജസ് ഔട്ട്ലറ്റുകൾ തുറക്കേണ്ടെന്ന് എം.ഡി ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കള്ള് ഷാപ്പുകളും തുറക്കില്ല.
സംസ്ഥാനത്തെ 598 ബാറുകൾ,265 ബിവറേജസ് കോർപ്പറേഷൻ മദ്യശാലകൾ, 350 ബിയർ പാർലറുകൾ എന്നിവയാണ് നിശ്ചലമാവുക. ബാറുകളും ബിവറേജസ് ഔട്ട്ലറ്റുകളും അടക്കേണ്ടെന്നായിരുന്നു സർക്കാർ തീരുമാനം. മദ്യത്തിൽ നിന്ന് ലഭിക്കുന്ന വരുമാനവും,സാമൂഹ്യ പ്രത്യാഘാതവും പരിഗണിച്ചായിരുന്നു ഇത്. കടുത്ത നിയന്ത്രണങ്ങൾക്കിടയിലും മദ്യശാലകൾ അടക്കാൻ നിർദ്ദേശം നൽകാത്തത് കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രതിപക്ഷ യുവജന സംഘടനകൾ ഇതിനെതിരെ തുടർച്ചയായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. മദ്യ ശാലകൾക്ക് മുന്നിലെ ജനബാഹുല്യം കൊറോണ വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്ക ആരോഗ്യ പ്രവർത്തകരും ഉന്നയിച്ചിരുന്നു