ബംഗ്ലാദേശ്: റോഹിങ്ക്യന്‍ നേതാവ് മുഹമ്മദ് മുഹിബ്ബുള്ളയെ വെടിവെച്ചുകൊന്നു. ബംഗ്ലാദേശിലെ ഉഖിയയിലെ അഭയാർഥി ക്യാമ്പിലാണ് അജ്ഞാതരുടെ വെടിയേറ്റ് മുഹിബ്ബുള്ള മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാത്രി നിസ്ക്കാരത്തിനു ശേഷം കുതുപലോംഗിലെ ഓഫീസിനു സമീപം അഭയാര്‍ത്ഥി നേതാക്കളുമായി സംസാരിക്കുമ്പോഴാണ് വെടിവെപ്പ് നടന്നത്. ലോകത്തിലെ ഏറ്റവും വലിയ അഭയാർഥി കേന്ദ്രമാണ് കുതുപലോംഗ്.
നാലംഗ സംഘമാണ് വെടിയുതിര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ അക്രമികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ പൊലീസിന് ലഭിച്ചിട്ടില്ല. അതോടൊപ്പം, മുഹിബ്ബുള്ളയുടെ മരണത്തോടനുബന്ധിച്ച് 34 റോഹിങ്ക്യന്‍ ക്യാമ്പുകള്‍ക്ക് സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ ഒന്നായ അരകൻ റോഹിങ്ക്യ സൊസൈറ്റി ഫോർ പീസ് ആൻഡ് ഹ്യൂമൻ റൈറ്റ്സിന്‍റെ (എആര്‍എസ്പിഎച്ച്) ചെയർമാനായിരുന്നു മുഹിബ്ബുള്ള. മനുഷ്യവകാശ പ്രവര്‍ത്തകന്‍ കൂടിയായ മുഹിബ്ബുള്ള 2019ൽ വൈറ്റ്ഹൌസ് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അന്നത്തെ കൂടിക്കാഴ്ചയില്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ട്രംപുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആരാണ് റോഹിങ്ക്യകള്‍
മ്യാന്‍മറിലുള്ള റോഹിങ്ക്യഭാഷ സംസാരിക്കുന്ന മ്യാന്മാറിലെ ഒരു വംശീയ ജനവിഭാഗമാണ് റോഹിങ്ക്യന്‍സ്. ഭൂരിഭാഗവും മുസ്ലീംഗളാണ്. 1982 ലെ മ്യാൻമർ ദേശീയ നിയമപ്രകാരം റോഹിങ്ക്യന്‍സിന് പൗരത്വം നിഷേധിക്കപ്പെട്ടിരുന്നു. ഏറ്റവും കൂടുതല്‍ പീഡനം അനുഭവിക്കുന്ന ജനവിഭാഗമായാണ് ഐക്യരാഷ്ട്രസഭ ഇവരെ പരിഗണിക്കുന്നത്. 1982 ലെ മ്യാൻമർ ദേശീയ നിയമ പ്രകാരം റോഹിൻക്യൻ ജനതയ്ക്ക് പൗരത്വമില്ല. മ്യാന്മറിലെ നിയമം റോഹിംഗ്യകളെ അവിടുത്തെ എട്ട് ദേശീയ വംശങ്ങളിൽ ഒന്നായി അംഗീകരിക്കുന്നില്ല എന്നതാണ് കാരണം.