തിരുവനന്തപുരം: സൗകര്യമുള്ള കോളേജുകള്‍ക്ക് മുഴുവന്‍ വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച് ക്ലാസുകള്‍ പുനരാരംഭിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്ലാസുകള്‍ ആരംഭിക്കുന്നതെങ്കിലും മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിക്കാന്‍ സാധിക്കുന്ന കോളേജുകള്‍ക്ക് അത്തരത്തില്‍ ക്ലാസുകള്‍ ആരംഭിക്കാമെന്ന് മന്ത്രി പറഞ്ഞു. അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് മുതൽ ക്ലാസ് ആരംഭിക്കുന്നത്.
കൊവിഡ് പ്രതിസന്ധിമൂലം ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് നിരവധി പരിമിതികളുണ്ട്. ഇന്‍റര്‍നെറ്റ് സൗകര്യം എല്ലാ കുട്ടികള്‍ക്കും ലഭ്യമല്ല. കുട്ടികളുടെ മാനസികാരോഗ്യത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി താറുമാറാക്കുന്നു. വിദ്യാര്‍ഥികളും, അധ്യാപകരും തമ്മിലുള്ള ബന്ധത്തെയും ഇത് ദോഷകരമായി ബാധിക്കുന്നുണ്ട്. വിസ്താരമുള്ള ക്ലാസ് മുറികളാണെങ്കില്‍ ഷിഫ്റ്റ് ഒഴിവാക്കി മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിക്കാം. ഹാജര്‍ നിര്‍ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു. കൊവിഡ് മഹാമാരിയെ എങ്ങനെ പ്രതിരോധിക്കണമെന്നൊക്കെ വിദ്യാര്‍ഥികള്‍ ഇതിനകം മനസിലാക്കി കഴിഞ്ഞു. അതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒന്നര വർഷത്തെ അടച്ചിടലിന് ശേഷമാണ് സംസ്ഥാനത്തെ കോളേജുകൾ ഇന്ന് വീണ്ടും തുറന്നത്. കർശന കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും കോളേജുകള്‍ പ്രവര്‍ത്തിക്കുക. ഓൺലൈൻ - ഓഫ്‍ലൈൻ ക്ലാസുകൾ ഒരുമിച്ചാണ് മുന്നോട്ടു കൊണ്ടുപോകുന്നത്. ഒക്ടോബര്‍ 18നാണ് കോളേജുകൾ പൂർണമായും തുറക്കുക.