തിരുവനന്തപുരം: ജില്ലാ അടിസ്ഥാനത്തില്‍ പ്ലസ് വണ്‍ സീറ്റുകള്‍ പരിഗണിക്കണമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ എം എല്‍ എ. സംസ്ഥാന തലത്തില്‍ സീറ്റുകളുടെ എണ്ണം കണക്കാക്കുന്നതുവഴി എല്ലാ കുട്ടികള്‍ക്കും പ്രവേശനം ലഭ്യമാകില്ല, അതിനാല്‍ ജില്ലകളുടെ അടിസ്ഥാനത്തിലാണ് സീറ്റ് വര്‍ദ്ധിപ്പിക്കേണ്ടതെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും സീറ്റ് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ശൈലജ ആവശ്യപ്പെട്ടു.
സീറ്റ് ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് യുഡിഎഫ് എംഎൽഎ ഷാഫി പറമ്പിലാണ് നിയമസഭയില്‍ ആവശ്യപ്പെട്ടത്. നിലവിലെ ബാച്ചുകളിൽ സീറ്റെണ്ണം കൂട്ടിയത് കൊണ്ട് പ്രതിസന്ധി പരിഹരിക്കാനാവില്ല. പുതിയ ബാച്ച് തന്നെ ചില ജില്ലകളിൽ അനുവദിക്കേണ്ടതുണ്ട്. എല്ലാ വിഷയങ്ങളിലും എ പ്ലസ് കിട്ടിയ വിദ്യാര്‍ഥികള്‍ക്ക് സീറ്റ് ലഭ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ ഇരുപത് ശതമാനം സീറ്റ് കൂട്ടിയിട്ടും പ്രയോജനമില്ല. മലപ്പുറത്ത് മാത്രം പതിനൊന്നായിരം കുട്ടികൾക്ക് സീറ്റില്ല.- ഷാഫി പറമ്പില്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സംസ്ഥാനത്ത് പ്ലസ് വൺ സീറ്റിൽ കുറവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. അലോട്ട്മെന്‍റ് പൂർത്തിയാകുമ്പോൾ 30,000 ത്തിലധികം സീറ്റുകൾ അധികം വരും. നിലവിലെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് അധിക ബാച്ച് അനുവദിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. രണ്ടാംഘട്ട അലോട്ട്മെന്‍റ് കഴിഞ്ഞ ശേഷം സർക്കാർ സ്ഥിതി വിലയിരുത്തുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. എന്നാൽ മന്ത്രി അവതരിപ്പിച്ച കണക്ക് തെറ്റാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപോയി.