വത്തിക്കാന്‍: കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതില്‍ കത്തോലിക്ക സഭക്ക് വരുന്ന വീഴ്ച്ചയില്‍ ദുഖിതനാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഫ്രാന്‍സിലെ കത്തോലിക്കാ പുരോഹിതര്‍ മൂന്ന് ലക്ഷത്തിലധികം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതികരണം. മതപുരോഹിതര്‍ കുട്ടികളെ ലൈംഗീകമായി ഉപദ്രവിക്കുന്നതിനെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു.
ഫ്രാൻസിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ കൈകാര്യം ചെയ്യാനുള്ള കത്തോലിക്കാ സഭയുടെ ശേഷിക്കുരവില്‍ താന്‍ ദുഃഖിതനാണ്. സഭയും, പള്ളിയും, എല്ലാവര്‍ക്കും സുരക്ഷ ഒരുക്കേണ്ടയിടമാണ്. ലൈംഗീകാതിക്രമങ്ങളില്‍ മതപുരോഹിതരുടെ പങ്ക് കൂടി വരുന്നത് സഭക്കും, തനിക്കും നാണക്കേടാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ എല്ലാ മെത്രാന്മാര്‍ക്കും, മതമേലധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്- ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
കഴിഞ്ഞ എഴുപതുവര്‍ഷമായി ഫ്രഞ്ച് പുരോഹിതന്മാര്‍ മൂന്ന് ലക്ഷത്തിലധികം കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്തുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇരയോടൊപ്പം നില്‍ക്കുന്നതിനു പകരം കത്തോലിക്ക സഭ സ്വയം സംരക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കിയ ജീൻ മാർക്ക് സോവ് പറഞ്ഞു. ലൈംഗീകാതിക്രമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇരയായിട്ടുള്ളത് 10 നും 13 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണെന്നും ജീൻ മാർക്ക് കൂട്ടിച്ചേര്‍ത്തു. 1950-1970 കാലഘട്ടങ്ങളിലാണ് മത പുരോഹിതരാലോ, മറ്റ് ആത്മീയ നേതാക്കളാലോ ഏറ്റവും കൂടുതല്‍ ലൈംഗീകാതിക്രമം നടന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.