LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഓരോ തെരഞ്ഞെടുപ്പുകളേയും പണപ്പിരിവിനുള്ള ഉപാധിയായാണ് ബിജെപി നേതൃത്വം കാണുന്നത്: മുന്‍ സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ സംസ്ഥാന സെക്രട്ടറി എ. കെ. നസീര്‍. ബിജെപിയുടെ സ്ഥിതി കേരളത്തില്‍ വളരെ മോശമാണ്. പുതിയ നേതൃത്വം രാഷ്ട്രീയത്തെ അവരുടെ ജോലിയായി കാണുകയാണ്. അവര്‍ക്ക് വേണ്ടത് സമ്പാദ്യവും, പ്രശസ്തിയുമാണ്. ഓരോ തെരഞ്ഞെടുപ്പുകളെയും പണം പിരിവിനു മാത്രമുള്ള ഉപാധിയായി കാണുകയാണ്. ഇങ്ങനെയുള്ള നേതാക്കളുടെ പ്രവര്‍ത്തനം കൊണ്ട് കേരളത്തില്‍ അധികാരത്തിലെത്താമെന്ന് ബിജെപി വിചാരിക്കേണ്ടതില്ല. - എ. കെ. നസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ട്ടിക്ക് സംസ്ഥാനത്ത് വളര്‍ച്ചയുണ്ടായിട്ടുണ്ട്. പക്ഷെ, എല്ലാവരെയും ഒരുമിച്ച് നിര്‍ത്തി മുന്നോട്ടുകൊണ്ടുപോകുന്നതിലാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ കഴിവ് പ്രകടമാകുന്നത്. പുനഃസംഘടനയില്‍ പ്രമുഖ നേതാക്കളെ എല്ലാം വെട്ടിനിരത്തി. പാലാ ബിഷപ്പ് വിവാദത്തില്‍ എരിതീയില്‍ എണ്ണ ഒഴിക്കുകായണ് നേതൃത്വം ചെയ്തതെന്നും നസീര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബിജെപി സംസ്ഥാന നേതൃത്തിനെതിരെ വിമര്‍ശനമുന്നയിച്ചതോടെ എ. കെ. നസീറിനെയും, സുല്‍ത്താന്‍ബത്തേരി മണ്ഡലം പ്രസിഡന്‍റ്  കെ. ബി. മദന്‍ലാലിനേയും പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഇന്ന് രാവിലെയാണ് എ. കെ. നസീര്‍ വാര്‍ത്താസമ്മേളനം നടത്തി പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ചത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ നടപടി.

കഴിഞ്ഞ ദിവസം ബിജെപി പുനസംഘടനക്കെതിരെ പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി. കെ. പത്മനാഭനും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിള്‍ സംഭവിച്ച ദയനീയ പരാജയത്തിനുശേഷം പല നിയോജക മണ്ഡലം കമ്മിറ്റികളില്‍ നിന്നും നിരവധി പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ അതിനൊന്നും പരിഹാരം കാണാന്‍ ഇതുവരെ ശ്രമമുണ്ടായിട്ടില്ല. അത്തരം പരാതികള്‍ക്ക് പരിഹാരം കണ്ടതിനുശേഷം മതി പാര്‍ട്ടി പുനസംഘടന എന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിനു വിരുദ്ധമായാണ് കാര്യങ്ങള്‍ സംഭവിച്ചത്. പ്രശ്നങ്ങള്‍ പ്രശ്നങ്ങളായിത്തന്നെ തുടരുകയാണ്. പല മണ്ഡലങ്ങളില്‍നിന്നും വിളിക്കുന്നുണ്ട്. വിവിധ ജില്ലകളില്‍ ആളുകള്‍ പാര്‍ട്ടിവിട്ട് പോകുകയാണ്. പലയിടത്തും പ്രശ്നങ്ങളുണ്ട്. എന്നാല്‍ വെറും 5 ജില്ല പ്രസിഡന്‍റുമാരെ മാത്രം മാറ്റിയാണ് പുനസംഘടന നടന്നതെന്നുമാണ് പത്മനാഭന്‍ ആരോപിച്ചത്. 

Contact the author

Web Desk