ഇന്ന് ചെയുടെ 54-ാം രക്തസാക്ഷി ദിനം. ലാറ്റിനമേരിക്കയുടെ മോചനമായിരുന്നു, മനുഷ്യസമൂഹത്തിന്റെ സോഷ്യലിസത്തിലേക്കും കമ്യൂണിസത്തിലേക്കുമുള്ള പരിവർത്തന ലക്ഷ്യമായിരുന്നു ചെ ഗുവേരയെ നയിച്ചത്. ലാറ്റിനമേരിക്കയുടെ വിമോചനപ്പോരാട്ടങ്ങളുടെ ചരിത്രത്തിൽ തീച്ചൂളകളുടെ മുഹൂർത്തങ്ങൾ സൃഷ്ടിച്ച പോരാട്ടങ്ങളുടെ ഇതിഹാസമാണ് ചെയുടെ ജീവിതവും രക്തസാക്ഷിത്വവും. രണ്ടാം ലോകമഹായുദ്ധാനന്തരം ലാറ്റിനമേരിക്കയെ അടിമപ്പെടുത്തിയ നിയോ കൊളോണിയൽ ശക്തികൾക്കെതിരായ പോരാട്ടങ്ങൾക്കാണ് ചെ ബൊളീവിയൻ ഗിരി നിരകളെ താവളമാക്കി ഗറില്ലാപ്പോരാട്ടങ്ങളാരംഭിക്കുന്നത്. ലാറ്റിൻ കരീബിയൻ നാടുകളുടെ ഭൂമിയും വിഭവങ്ങളും കയ്യടക്കിയ ബഹുരാഷ്ട്ര കമ്പനികൾക്കും പട്ടാള ഭരണകൂടങ്ങൾക്കുമെതിരായ പോരാട്ടത്തിനാണ് ക്യൂബൻ വിപ്ലവ ഗവർമെന്റിലെ പദവികൾ ഉപേക്ഷിച്ച് ബൊളീവിയൻ മലനിരകളിലേക്ക് അദ്ദേഹം യാത്രയായത്.
ഗറില്ലാ പോരാട്ടങ്ങളിലൂടെ ലാറ്റിനമേരിക്കയാകെ വിമോചിപ്പിക്കാനാവുമെന്നാണ് ചെയും സഖാക്കളും ചിന്തിച്ചത്. ചെറു ഗറില്ലാ സൈനിക ഗ്രൂപ്പുകൾക്ക് രൂപം നൽകികൊണ്ടുള്ള ഗറില്ലാ സമരതന്ത്രങ്ങൾക്ക് ബഹുജന പിന്തുണ ഉറപ്പിച്ചെടുക്കാനാവുമെന്ന തിയറിയായിരുന്നു ചെ മുന്നോട്ട് വെച്ചത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വത്തിന്റെ നിയോ കൊളോണിയൽ അധിനിവേശങ്ങൾക്കും മൂന്നാം ലോക രാജ്യങ്ങളിലെ സ്വേച്ഛാധിപത്യ പാവ ഭരണകൂടങ്ങൾക്കുമെതിരെ പോരാട്ടത്തിന്റെ അഗ്നി പടർത്തുകയായിരുന്നു ബൊളീവിയൻ മലനിരകളെ താവളമാക്കി ചെ ഗുവേര. അത് അമേരിക്കയെയും സിഐഎയും വിറപ്പിച്ച തീച്ചൂളകളുടെ മുഹൂർത്തങ്ങൾ സൃഷ്ടിച്ച പോരാട്ടമായിരുന്നു. ലാറ്റിനമേരിക്കയെ ബനാന റിപ്പബ്ലിക്കുകളായി അടക്കി ഭരിച്ച യുണൈറ്റഡ് ഫ്രൂട്ട്സ് കമ്പനികൾക്കും ഖനന കമ്പനികൾക്കും ഭീഷണി ഉയർത്തിയ പോരാട്ടങ്ങൾ. അതുകൊണ്ടുതന്നെ എന്തു വില കൊടുത്തും ചെഗുവേരയെ തീർത്തുകളയാനുള്ള സൈനിക നീക്കങ്ങൾക്ക് യുഎസ് സേന പദ്ധതിയൊരുക്കുകയും ബൊളീവിയൻ വിമോചന ശക്തികളെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു.
സി ഐ എ അത്യന്തം നീചമായാണ് ചെയെ വധിച്ചത്. മരണത്തിന് കീഴ് പ്പെടുത്താനാവാത്ത ആത്മബോധം വിമോചനമാഗ്രഹിക്കുന്ന മനസുകളിലേക്ക് പടർത്തി രക്തസാക്ഷിത്വത്തിന്റെ മഹാകാശങ്ങളിലേക്ക് ചെ പറന്നു പോയി. തലമുറകൾക്ക് വിപ്ലവ പാതയിൽ വഴി കാട്ടുന്ന നക്ഷത്രമായി. ഇന്ന് അസ്തമിക്കാൻ പോകുന്ന സൂര്യനിനലല്ല നാളെ ഉദിക്കാനിരിക്കുന്ന സൂര്യനിലാണ് തൻ്റെ ചിന്ത എന്നാണ് തൻ്റെ അന്ത്യവിധി നടപ്പാക്കാൻ എത്തിയ കമാണ്ടറോട് ചെ പറഞ്ഞത്. എൻ്റെ വ്യക്തിപരമായ നശ്വരതയോ അനശ്വരതയോ അല്ല വിപ്ലവത്തിൻ്റെ അനശ്വരതയെ കുറിച്ചാണ് ഞാനാലോചിക്കുന്നതെന്നാണ് മരണത്തിൻ്റെ മുമ്പിൽ നിന്നു ചെ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു