ഡല്‍ഹി: അതിര്‍ത്തിയില്‍ യാതൊരുവിധത്തിലുള്ള വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്ന് കരസേനാ മേധാവി എം.എം നരവണെ. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് സേന തുടരുന്നിടത്തോളം പ്രതിരോധം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നം സംബന്ധിച്ച് ചര്‍ച്ച നടക്കാനിരിക്കെയാണ് കരസേന മേധാവി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പതിമൂന്നാമത്തെ തവണയാണ് ഇതേവിഷയത്തില്‍ ഇന്തോ ചൈന കമാൻഡർ തല ചർച്ച നടക്കുന്നത്. അതിര്‍ത്തിയില്‍ നിന്നും ഇരുരാജ്യങ്ങളുടെയും സേന പിന്മാറ്റമാണ് ചര്‍ച്ചയുടെ പ്രധാന അജണ്ട.
കഴിഞ്ഞ ദിവസം ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷമുണ്ടായിരുന്നു. അരുണാചല്‍ അതിര്‍ത്തിയിലാണ് സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സംഘര്‍ഷത്തിനു വഴിവെക്കുന്നതെന്നാണ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മണിക്കൂറുകളോളം ഇരുരാജ്യങ്ങളിലെയും സൈനികര്‍ തമ്മില്‍ മുഖാമുഖം നിലയുറപ്പിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
ബും ലാ പാസിനും യാങ്സീയ്ക്കും ഇടയിലായിരുന്നു ഇപ്പ്രാവശ്യം ചൈനീസ് സൈന്യം എത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 15-ന് നടന്ന ഗാല്‍വന്‍ താഴ്വരയിലെ ഏറ്റുമുട്ടലില്‍ ചൈനയുടെ നാല്‍പതിലധികം സൈനികര്‍ക്കും, ഇരുപത് ഇന്ത്യന്‍ സൈനികര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു. പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതാദ്യമായല്ല നിയന്ത്രണ രേഖ കടക്കാന്‍ ചൈനീസ് സൈനീകര്‍ ശ്രമിക്കുന്നത്. 2016-ല്‍ ഇരുനൂറിലധികം ചൈനീസ് സൈനികര്‍ യാങ്സീ വരെ എത്തുകയും, പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം മടങ്ങി പോവുകയുമായിരുന്നു.