ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ 5 സൈനീകര്‍ക്ക് വീരമൃത്യു. കശ്മീരിലെ പൂഞ്ച് ജില്ലയിൽ നടന്ന തീവ്രവാദ വിരുദ്ധ പ്രവർത്തനത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ആക്രമണത്തില്‍ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർ ഉൾപ്പെടെ അഞ്ച് സൈനികരാണ് കൊല്ലപ്പെട്ടത്. നുഴഞ്ഞക്കയറ്റ ശ്രമം തടയാനുള്ള നീക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. അനന്ത്നാഗിലും ബന്ദിപോറയിലും നടന്ന മറ്റു രണ്ട് ഏറ്റുമുട്ടലുകളിൽ രണ്ട് ഭീകരരെ വധിച്ചതായും റിപ്പോര്‍ട്ടുണ്ട്.
വനമേഖല വഴി ഭീകരരർ നുഴഞ്ഞക്കയറ്റത്തിന് ശ്രമിക്കുന്നതായിവിവരം ലഭിച്ചതിനെ തുടർന്നാണ് സൈന്യം തെരച്ചിൽ നടത്തിയത്. ഭീകരവാദികളുടെ സാന്നിദ്ധ്യം ഉറപ്പിച്ചതോടെ മേഖല പൂർണ്ണമായി സൈന്യം വളഞ്ഞു. പൂഞ്ചിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സൈന്യം ഭീകരരുമായി ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് ഏറ്റമുട്ടൽ തുടരുകയാണ്. മേഖലയില്‍ തുടർച്ചയായി ഭീകരാക്രമണങ്ങള്‍ ഉണ്ടാകുകയും ഏഴ് സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തതിനുപിന്നാലെയാണ് സൈന്യം ഭീകരര്‍ക്കായി തെരച്ചിൽ ശക്തമാക്കിയത്. ഭീകരര്‍ സാധാരണക്കാർക്ക് നേരെ ആക്രമണം തുടങ്ങിയതോടെ വലിയ ആശങ്കയിലാണ് ജമ്മു കശ്മീരിലെ ജനങ്ങൾ. കഴിഞ്ഞ ദിവസം സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കശ്മീരി പണ്ഡിറ്റുകളുടെ സംഘടന ജമ്മുവിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ഇതിനിടെ തീവ്രവാദികളെ അനുകൂലിക്കുന്ന 700 പേരെ തടങ്കലിലാക്കിയെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. കശ്മീർ താഴ്‌വരയിലെ ആക്രമണ ശൃംഖല തകർക്കാനാണ് ഇവരെ തടവിലാക്കിയതെന്നാണ് പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായുമായി ജമ്മു കശ്മീർ ലഫ്. ഗവർണർ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ആക്രമണപരമ്പരകളുടെ പശ്ചാത്തലത്തില്‍ തീവ്രവാദികളോട് അനുഭാവമുള്ളവരെയാണ് തടവിലാക്കിയത് എന്നാണ് പൊലീസിന്‍റെ വിശദീകരണം