ദിസ്പൂര്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ വന്നതിനെ അനുകൂലിച്ച് സാമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ട 14 പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ ഈ ഒരു പോസ്റ്റിന്‍റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായ 16 പേരില്‍ 14 പേര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ അടുത്ത വാദം ഈ മാസം 22നാണെന്നും ബാക്കിയുള്ളവര്‍ക്ക് അന്ന് ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇവരുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവരില്‍ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
യു എ പി എ നിയമത്തിന് കീഴിലെ രാജ്യദ്രോഹമടക്കമുള്ള 124 എ വകുപ്പ് റദ്ദാക്കണമെന്ന് കഴിഞ്ഞദിവസം സുപ്രീം കോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് റോഹിങ്ടണ്‍ ഫാലി നരിമാന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സുപ്രീം കോടതി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ചൈനയും പാകിസ്ഥാനുമായുള്ള യുദ്ധത്തിന് ശേഷമാണ് ഇത്തരമൊരു നിയമനിര്‍മ്മാണമുണ്ടായത്. മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനാല്‍ കുറഞ്ഞത് 5 വര്‍ഷത്തെ തടവാണ് യു എ പി എ ചുമത്തിയാല്‍ ലഭിക്കുകയെന്നും നരിമാന്‍ പറഞ്ഞു. അതിനാല്‍ രാജ്യദ്രോഹക്കുറ്റം പോലുള്ള നിയമം ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ നിന്നും എടുത്തുമാറ്റണം. അങ്ങനെയാണെങ്കില്‍ ഇവിടെ പൗരന്മാര്‍ കൂടുതല്‍ സ്വതന്ത്രമായി ജീവിക്കാന്‍ സാധിക്കുമെന്നും നരിമാന്‍ വ്യക്തമാക്കി.
കൊളോണിയല്‍ കാലത്തെ നിയമങ്ങള്‍ ഇപ്പോഴും തുടരുന്നതുകൊണ്ടാണ് ലോക നിയമ സൂചികയിൽ ഇന്ത്യയുടെ റാങ്ക് 142 നിലനില്‍ക്കുന്നത്. സമാധാനത്തിനുള്ള നോബൽ സമ്മാനം ഫിലിപ്പീൻസിൽ നിന്നുള്ള രണ്ട് മാധ്യമപ്രവർത്തകർക്കാണ് ലഭിച്ചത്. ഇന്ത്യക്ക് അത് ലഭിക്കാത്തതിന്‍റെ പ്രധാനകാരണം ഇന്ത്യയുടെ റാങ്കിങ്ങാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.