കൊവിഡ്-19 ഭീതിമൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള നടപടികളുമായി ആർബിഐ. റിപ്പോ നിരക്ക് മുക്കാല്‍ ശതമാനം കുറച്ചു. റിവേഴ്‌സ് റിപ്പോ നിരക്ക് 4 ശതമാനമായും കുറച്ചിട്ടുണ്ട്. ഭവന,വാഹന വായ്പകളും കുറയ്ക്കും. നാണ്യപ്പെരുപ്പം സുരക്ഷിത നിലയിലാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ, 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരക്ക് കാര്യമായി കുറച്ചതോടെ വായ്പ പലിശകള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകും.
റിസര്‍വ്വ് ബാങ്കിന്റെ മൂന്ന് ദിവസത്തെ വായ്പ അവലോകനയോഗത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തിട്ടുള്ളത്. പലിശ നിരക്കില്‍ കുറവ് വരുത്തുന്നതിനെ ബോര്‍ഡംഗങ്ങള്‍ എല്ലാവരും അനുകൂലിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കൊവിഡ്-19 രാജ്യത്താകെ പടരുന്ന സാഹചര്യം മൂലം ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി വിലയിരുത്തിയാണ് റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് വെട്ടിക്കുറച്ചത്. ആഭ്യന്തര സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ നടപടിയുണ്ടാകുമെന്നും ഇപ്പോഴുള്ള മാന്ദ്യം ദീർഘ കാലത്തേക്കുണ്ടാവില്ലെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കാഷ് റിസര്‍വ് റേഷ്യോ ഒരുശതമാനം കുറച്ചു. ഇതോടെ സിആര്‍ആര്‍ 3 ശതമാനമായി. വായ്പ തിരിച്ചടയ്ക്കാന്‍ മൂന്നുമാസം മൊറട്ടോറിയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകം. ഈ ഘട്ടവും കടന്നു പോകും എന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് ശക്തികാന്തദാസ് വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.