തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മുൻ ഡിജിപി ടി പി സെൻകുമാറിനെതിരെ പൊലീസ് കേസെടുത്തു. മാധ്യമ പ്രവർത്തകനായ കടവിൽ റഷീദിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. കടവിൽ റഷീദിന്റെ പരാതിയിൽ തിരുവനന്തപുരം കണ്ടോൺമെന്‍റെ് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ബി ഡി ജെ എസ് മുൻ നേതാവ് സുഭാഷ് വാസുവിനെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇവരുടെ കൂട്ടാളികളായ മറ്റ് 8 പേർക്കെതിരെയും കേസുണ്ട്.
തിരുവനന്തപുരം പ്രസ് ക്ലബിൽ സുഭാഷ് വാസുവും സെൻകുമാറും വാർത്താസമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകനായ കടവിൽ റഷീദിനെയാണ് സെൻകുമാർ സംഘം ചേർന്ന് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തത്. വെള്ളാപ്പള്ളി നടേശനെതിരെ വാർത്താ സമ്മേളനം നടത്താനാണ് സെൻകുമാറും സുഭാഷ് വാസുവും പ്രസ്ക്ലബിൽ എത്തിയത്. വാർത്താസമ്മേളനത്തിനിടെ ചോദ്യം ചോദിച്ച റഷീദിനെ സെൻകുമാറും സുഭാഷ് വാസുവും ആക്രമിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. റഷീദിനെ മദ്യപാനിയെന്ന് വിളിച്ച് അപമാനിക്കുകയും ചെയ്തു. ചോദ്യം ചോദിച്ചതിൽ പ്രകോപിതനായാണ് സെൻകുമാറും സുഭാഷ് വാസുവും റഷീദിനെതിരെ തിരിഞ്ഞത്.
റഷീദ് മാധ്യമ പ്രവർത്തകനല്ലെന്ന് പറഞ്ഞ് ആക്രോശിച്ച സെൻകുമാറിന്റെ നിർദ്ദേശ പ്രകാരം റഷീദിനെ കൈയ്യേറ്റം ചെയ്തു. മാധ്യമ പ്രവർത്തകരുടെ എതിർപ്പ് വകവെക്കാതെയാണ് റഷീദിനെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തത്. സെൻകുമാറിന്റെ നടപടിയിൽ കേരള പത്ര പ്രവർത്തക യൂണിയൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സെൻകുമാറിനെതിരെ നടപടി എടുക്കണമെന്ന് കെ യു ഡബ്ല്യു ജെ സർക്കാറിനോട് അവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കടവിൽ റഷീദ് പൊലീസിൽ പരാതി നൽകിയത്.