തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന് നേരെ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചും വെല്ലുവിളിച്ചും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മേയറെക്കുറിച്ച് അധിക്ഷേപകരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും തന്‍റെ പരാമര്‍ശത്തില്‍ അവര്‍ക്ക് ബുദ്ധിമുട്ട് തോന്നിയെങ്കില്‍ ഖേദം പ്രകടപ്പിക്കുന്നുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. മികച്ച വ്യക്തിത്വങ്ങള്‍ ഇരുന്ന കസേരയില്‍ ഇരിക്കുന്ന ഒരാള്‍ അതിനുള്ള പക്വത കാണിക്കുന്നില്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ കാരണം ഒരു സ്ത്രീക്കും ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് ആഗ്രഹമുണ്ട്. മേയറെക്കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ല. തന്‍റെ പ്രസ്താവനയില്‍ അവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ ഖേദം പ്രകടിപ്പിക്കുന്നു. തന്‍റെ സംസ്കാരത്തിന് മാര്‍ക്കിടാന്‍ സിപിഎമ്മില്‍ ഇപ്പോള്‍ ആരുമില്ല. ആര്യാ രാജേന്ദ്രന്‍ കേസുമായി മുന്‍പോട്ട് പോകട്ടെ, അതിനെ ആ രീതിയില്‍ നേരിടാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. - കെ മുരളിധരന്‍ പറഞ്ഞു. നാക്കു പിഴയാണോ സംഭവിച്ചതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അല്ലെന്നായിരുന്നു മുരളീധരന്‍റെ മറുപടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മേയറെ കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണിപ്പാട്ടാണെന്നായിരുന്നു മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതൊക്കെ ഒറ്റ മഴയത്ത് കിളിര്‍ത്തതാണ്. ആ മഴ കഴിയുമ്പോഴേക്ക് തീരും. ഇങ്ങനുളള ഒരുപാടുപേരെ കണ്ട നഗരസഭയാണിത്. ഒരുപാട് മഹത് വ്യക്തികളിരുന്ന കസേരയിലാണ് അവരിപ്പോളിരിക്കുന്നത്. അതുകൊണ്ട് ദയവുചെയ്ത് അരക്കളളന്‍ മുക്കാല്‍ കളളനിലെ 'കനകസിംഹാസനത്തില്‍' എന്ന പാട്ട് ഞങ്ങളെക്കൊണ്ട് പാടിപ്പിക്കരുതെന്നയിരുന്നു' മുരളീധരന്‍റെ അതിക്ഷേപം.
മുരളീധരന്‍റെ അധിക്ഷേപകരമായ ഈ പരാമര്‍ശത്തിനെതിരെ ആര്യാ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കി. മോശം പരാമര്‍ശം നടത്തിയ എംപിക്കെതിരെ കേസെടുക്കണമെന്നാണ് ആര്യ രാജേന്ദ്രന്‍റെ ആവശ്യം. നിയമോപദേശം ലഭിച്ച ശേഷം പൊലീസ് കേസെടുക്കും.