കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ എക്കാലത്തെയും വനിതാ നേതാക്കളില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന നേതാവാണ് എ നഫീസത്ത് ബീവി. കൈനീളൻ കുപ്പായവും തലയിൽ തട്ടവും ഹൃദയത്തിൽ ദേശീയതയുടെ ത്രിവർണവുമായ് കേരള രാഷ്ട്രീയത്തിൽ പ്രശോഭിച്ച ധീര വനിത. നെഹ്രുവും ഇന്ദിരാ ഗാന്ധിയും മുതൽ രാജീവും സോണിയയും വരെയുള്ള കോൺഗ്രസ് നേതാക്കളുമായി ആത്മബന്ധം പുലർത്തിയ നഫീസത്ത് ബീവി ആലപ്പുഴയിലെ നിറസാന്നിദ്ധ്യമായിരുന്നു. ഡോക്ടറാവാൻ കൊതിച്ച് വക്കീൽ ഭാഗം പഠിച്ച് കോൺഗ്രസായ നഫീസത്ത് ബീവി വിമോചന സമരത്തിൽ പങ്കെടുത്തത്തിന് തടവിലായതിൻ്റെ മധുരപ്രതികാരം തീർത്തത് സഖാവ് ടി വി തോമസിനെ ബാലറ്റ് യുദ്ധത്തിൽ തോൽപ്പിച്ചുകൊണ്ടാണ്. 1960 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെങ്കോട്ടയായ ആലപ്പുഴയിൽ നിന്ന് കേരള നിയമസഭയിലെ അംഗമായി, മാത്രമല്ല ഡെപ്യൂട്ടി സ്പീക്കറുമായി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുദ്രാവാക്യം വിളിച്ചും, വീടുകയറിയുമുള്ള പഴയ തിരഞ്ഞെടുപ്പ് ഓർമ്മകൾ ഇന്നും എനിക്ക് വലിയ ആവേശമാണ്. മക്രോണി രാജൻ്റെ “ഭഗവാൻ മക്രോണി” എന്ന കഥാപ്രസംഗം ബീവിയുടെ ഇലക്ഷൻ പ്രചരണത്തിന് മാറ്റുകൂട്ടിയിരുന്നു. പിന്നീട് മഞ്ചേരിയിലും വാമനപുരത്തും മത്സരിച്ചെങ്കിലും വിജയം തുണച്ചില്ല. വ്യക്തി ബന്ധങ്ങൾക്ക് എറെ മുൻഗണന നൽകുന്ന ജനപ്രിയയായ നേതാവായിരുന്നു അവർ. ഏതു കാര്യത്തിനും ഓടിയെത്തും. എൻ്റെയും മകളുടെയും വിവാഹത്തിന് ബീവി എത്തിയ ഓർമ്മ ഇന്നും മായാതെ നിൽക്കുന്നു. പ്രായമേറെയായിട്ടുപോലും അവർക്ക് കോൺഗ്രസിനെപ്പറ്റി പറയുമ്പോൾ ഏഴുനാക്കായിരുന്നു. ആറ്റിങ്ങൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഞാൻ പരാജയപ്പെട്ടെന്നറിഞ്ഞപ്പോൾ അവർ അത്യന്തം ദു:ഖിതയായി. എന്നെ പരമാവധി ആശ്വസിപ്പിച്ചു. ഇടതുപക്ഷ കുടുംബത്തിലെ മരുമകളായി എത്തിയിട്ടുപോലും മുറുകെ പിടിച്ച മൂവർണ്ണക്കൊടി കണ്ണടയുംവരെ അവർ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചു. മകൾ ഡോ. ആരിഫയും ബീവിയുടെ പാതയിൽ തന്നെയാണ് എന്നത് സന്തോഷം നൽകുന്നു. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സില്‍ നിന്നും ചരിത്രപരമായ കൊഴിഞ്ഞുപോക്ക് നേരിടുമ്പോൾ ബീവിയെ പോലുള്ളവർ വീണ്ടും ഓർക്കപ്പെടും. അന്നും ഇന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം കുറവാണ്. അത് പരിഹരിക്കപ്പെടേണ്ടതു തന്നെ.