പെട്രോള്‍ വില വര്‍ദ്ധനവ് എല്ലാ അതിരുകളും ഭേദിച്ചു സാധാരണ ജീവിതം അസാദ്ധ്യമാക്കിയിരിക്കുന്നു. ഭരണകക്ഷികള്‍ ഉന്മാദത്തിലും പ്രതിപക്ഷം ഉറക്കത്തിലുമാണ്.
1980-ല്‍ പെട്രോള്‍ വില ലിറ്ററിന് അഞ്ചു രൂപ പത്തു പൈസ.1990-ല്‍ പന്ത്രണ്ടു രൂപ ഇരുപത്തിമൂന്നു പൈസ. 2000-ല്‍ ഇരുപത്തിയെട്ടു രൂപ എഴുപതു പൈസ. 2010- ല്‍ അമ്പത്തിമൂന്നു രൂപ നാല്‍പ്പതു പൈസ. 2021- ല്‍ അത് നൂറ്റിപ്പത്തു രൂപ. ഓരോ പത്തു വര്‍ഷത്തിലും അത് ഇരട്ടിയോ ഇരട്ടിയിലേറെയോ ആയിത്തീരുന്നു. അന്താരാഷ്ട്ര വിപണിയിലെ കയറ്റിറക്കങ്ങളോ പുതിയ ഇന്ധന സാദ്ധ്യതകളോ നമ്മെ രക്ഷിച്ചില്ല.
ഓരോ അഞ്ചു പൈസ വര്‍ദ്ധിക്കുമ്പോഴും നാടെമ്പാടും നടന്ന പ്രകടനങ്ങളും പ്രക്ഷോഭങ്ങളും അസ്തമിച്ചു. ഭാരത്ബന്ദോ ഹര്‍ത്താലോ കാണുന്നില്ല. കാളവണ്ടിയോടിച്ചും സ്കൂട്ടറുരുട്ടിയും കലഹിച്ചവര്‍ അധികാരത്തിലെത്തി. പെട്രോള്‍ -ഡീസല്‍- പാചകവാതക വിലകള്‍ കുറഞ്ഞില്ല. വില നിര്‍ണയാവകാശം പൂര്‍ണമായും സ്വകാര്യസമിതികള്‍ക്കു നല്‍കിയുള്ള നവലിബറല്‍ മുതലാളിത്തത്തിന്റെ തീരുമാനത്തിന് മാറ്റം വരുത്താന്‍ ഭരണകൂടം തയ്യാറാവില്ല. കാരണം നമ്മുടേത് കോര്‍പറേറ്റ് ചങ്ങാത്ത സര്‍ക്കാറുകളാണ്. എന്നാല്‍ ജനങ്ങള്‍ക്കൊപ്പം പൊരുതാനുള്ള ബാദ്ധ്യതയില്‍നിന്ന് ആരാണ് ഇടതു- ജനാധിപത്യ രാഷ്ട്രീയ കക്ഷികളെ വിലക്കുന്നത്?
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അവിടെയാണ് അധികാര ബദ്ധ രാഷ്ട്രീയ കക്ഷികള്‍ എത്തിച്ചേര്‍ന്ന പൊതുനിശ്ചയം വെളിപ്പെടുന്നത്. കൊള്ളസമ്പത്തിന്റെ വീതംവെപ്പുകാരായി അവര്‍ മാറുന്നു. ജനങ്ങളില്‍ രൂപപ്പെടുന്ന പ്രതിഷേധം തണുപ്പിക്കാന്‍ സംഘടിത പ്രസ്ഥാനങ്ങളുടെ ശീതികരണ കൗശലങ്ങളനവധി. അനേക വിഷയങ്ങളും പ്രശ്നങ്ങളുമുയര്‍ത്തി കാതലായ വിഷയം മറച്ചു വെക്കുന്നു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയും കലണ്ടര്‍ ദിന സമരാചരണംപോലും നടത്തുന്നില്ല. തീ പിടിക്കേണ്ട കാലത്ത് അമര്‍ന്നു കത്തുന്ന കനലുപോലുമില്ല. യുവജന പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയനുകളും രാഷ്ട്രീയ കക്ഷികളും എന്തെടുക്കുകയാണ്? താങ്ങാനാവുന്നതിനപ്പുറമാണ് ഭരണകൂടത്തിന്റെ അതിക്രമം. ആ യുദ്ധത്തില്‍ ചെറുതും വലുതുമായ പങ്ക് നിശ്ശബ്ദത പാലിക്കുന്ന എല്ലാവര്‍ക്കുമുണ്ട്.