കൊച്ചി: ഇന്ധന വില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ വഴി തടയല്‍ ഉപരോധത്തില്‍ പ്രതിഷേധിച്ച നടന്‍ ജോജുവിനെതിരെ പുതിയ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. സമരത്തിനിടയിലേക്ക് ജോജു വന്നപ്പോള്‍ മാസ്ക് ധരിച്ചിരുന്നില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതി. ഇത് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചി ഡിസിപിക്ക് പരാതി നൽകി. അതോടൊപ്പം ജോജുവിനെതിരെ നേരത്തെ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കാത്തതിനെതിരെ പ്രതിഷേധം ശകതമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ജില്ലാ തലത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.
അതേസമയം, ജോജുവിന്‍റെ വാഹനം തകര്‍ത്ത കേസിലെ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. കേസില്‍ ഒരു പ്രതി മാത്രമാണ് അറസ്റ്റിലായിരിക്കുന്നത്. മറ്റ് പ്രതികള്‍ രണ്ട് ദിവസമായി ഒളിവിലാണെന്നും ഇവരുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പൊലീസ് പറഞ്ഞു. മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെയുള്ള ഏഴ് പേരെയാണ് ഇനി പിടികൂടാനുള്ളത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
റോഡ് ഉപരോധവുമായി ബന്ധപ്പട്ട് രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജോജുവിന്‍റെ പരാതിയില്‍ വാഹനം തല്ലി തകര്‍ത്തവര്‍ക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്. വഴിതടയൽ സമരത്തിനെതിരായ കേസിൽ ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. രണ്ടാം പ്രതി വി ജെ പൗലോസ്, കൊടിക്കുന്നിൽ സുരേഷാണ് മൂന്നാംപ്രതി.