കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ വഴി തടയല്‍ സമരത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജുവിന്‍റെ വാഹനം തകര്‍ത്ത കേസില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. യൂത്ത് കോൺഗ്രസ് നേതാവ് ഷരീഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ഏഴ് പ്രതികളുള്ള കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. കേസില്‍ ആദ്യം അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസഫിൻ്റെ മൊഴി അനുസരിച്ചാണ് ഷെരീഫിനെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ജോസഫിന്‍റെ ജാമ്യ ഹര്‍ജി കോടതി ഇന്നലെ തള്ളിയിരുന്നു.
മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയതിന് ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധം നടത്തിയതെന്നും വാഹനങ്ങളെ കടത്തി വിടാന്‍ പൊലീസ് പ്രത്യേക ക്രമീകരണം നടത്തിയിരുന്നുമെന്നുമാണ് ജോസഫിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. റോഡില്‍ കുടുങ്ങി കിടന്നവരില്‍ രോഗികള്‍ ഉണ്ടായിരുന്നുവെന്നത് വസ്തുതാ വിരുദ്ധമായ കാര്യമാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജോജുവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. പ്രശ്നം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതിടെ ചില കോണ്‍ഗ്രസ് നേതാക്കള്‍ വീണ്ടും ജോജുവിനെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി ജോസഫിന്‍റെ ജാമ്യാപേക്ഷയില്‍ ജോജു കക്ഷി ചേര്‍ന്നത്. വൈറ്റിലയിലെ സംഭവത്തിന് ശേഷവും വ്യക്തികേന്ദ്രീകൃതമായ അധിക്ഷേപം തുടർന്നെന്നും ഇതിൽ ഇടപെടൽ വേണമെന്നുമാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിയിൽ ജോജുവിന്‍റെ ആവശ്യം.