യാഥാർഥ്യബോധവും ദിശാബോധവും സാമാന്യബോധവും ആരോഗ്യമേഖലയിൽ എന്നേ നഷ്ടപ്പെട്ടുകഴിഞ്ഞതാണ്. ലോകത്തെല്ലായിടത്തെയും കാഴ്ചയാണിത്. കേരളവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ഇത് സ്ഥാപിക്കാന്‍ നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. കൊവിഡുമായി ബന്ധപ്പെട്ട നിലപാടുകളും രോഗം ഭേദപ്പെടുത്താന്‍ ഒറ്റമൂലികളിലേക്ക് തിരിയുന്ന പ്രവണതയും മാത്രം പരിശോധിച്ചാല്‍തന്നെ, എന്തുമാത്രം അശാസ്ത്രീയമായാണ് നാം കാര്യങ്ങളെ സമീപിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയും. ഇവിടെ രോഗചികിത്സയ്ക്കാണ് ഊന്നല്‍, ആരോഗ്യസംരക്ഷണത്തിനല്ല. ആരോഗ്യത്തെകുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുതന്നെ ചികിത്സയുമായി അഭേദ്യമാം വിധം കണ്ണിചേര്‍ന്നാണ് നില്‍ക്കുന്നത്. സാമൂഹികാരോഗ്യമെന്നാൽ എല്ലാവര്‍ക്കും ചികിത്സാ ലഭ്യമാക്കലാണെന്നും എന്നും രോഗങ്ങൾ സ്വാഭാവികമായി ഉണ്ടാവുന്നതാണെന്നും വിചാരിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. ഇക്കാരണങ്ങള്‍കൊണ്ടെല്ലാം രാജ്യത്ത് സാമൂഹികാരോഗ്യം അതിദയനീയമായ രീതിയില്‍ അനാഥമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പുരാതന, പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളും ഹോമിയോപ്പതിയുമൊക്കെ സാമൂഹികാരോഗ്യപ്രശ്നങ്ങൾക്ക് പ്രതിവിധിയായി ഒറ്റമൂലികള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ഇത് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. അതോടൊപ്പം വ്യാജ ചികിത്സകരുടെ തള്ളിക്കയറ്റം കൂടിയാകുമ്പോൾ ചിത്രം പൂര്‍ത്തിയാകുന്നു.
കൊവിഡ് ഒരു സാധാരണ വൈറൽ പനി മാത്രമാണ്
കൊവിഡ് എന്ന രോഗാവസ്ഥ യഥാർഥത്തിൽ സാധാരണ വൈറൽപനി മാത്രമാണ്. ഒരുപാടു പേർക്ക് ഒരേസമയത്ത് രോഗാണുബാധ വരാനിടയായി എന്നതുമാത്രമാണ് ഇതിലുണ്ടായ അസ്വഭാവികത. കൊവിഡ് അണുബാധയേൽക്കുന്ന 90 ശതമാനം പേർക്കും ഒന്നും സംഭവിക്കുന്നില്ല. രോഗലക്ഷണംപോലും കണ്ടുവരുന്നില്ല. രോഗലക്ഷണമുള്ളവരിൽത്തന്നെ ഭൂരിപക്ഷത്തിനും പ്രശ്നങ്ങളൊന്നുമില്ലാതെ രക്ഷപ്പെടുകയും ചെയ്യുന്നു. പ്രശ്നങ്ങളുണ്ടായവരെല്ലാം നമ്മുടെയെല്ലാം അവഗണനയുടെ ഫലമായും സാമൂഹികാരോഗ്യമില്ലായ്മ കാരണവും ആരോഗ്യാവബോധമില്ലാത്തതുകൊണ്ടും പലതരം രോഗങ്ങൾ കൊണ്ടുനടന്നവരാണ്. രോഗാണുബാധയേൽക്കുന്നവരിൽ അല്ലെങ്കിൽ രോഗലക്ഷണമുള്ളവരിൽത്തന്നെ, ഒരു ന്യൂനപക്ഷത്തിനുമാത്രമാണ് ആശുപത്രി കേന്ദ്രീത ചികിത്സ വേണ്ടിവരുന്നത്. ഇത്തരം രോഗികള മാത്രം ആശുപത്രിയിൽ വെച്ച് ചികിത്സിക്കുന്നവരാണ്, പൊതുജനങ്ങൾക്കും 99 ശതമാനത്തോളം വരുന്ന മഹാഭൂരിപക്ഷം വിഡ് ബാധിതർക്കും വേണ്ടി രോഗനിയന്ത്രണത്തിന് മാനദണ്ഡങ്ങൾ ഉണ്ടക്കിയത് എന്നതാണ് വസ്തുത. ഇത് യുക്തിക്ക് നിരക്കാത്ത കാര്യമാണ്. പൊതുജനാരോഗ്യവിദഗ്ധർ എന്ന് അവകാശപ്പെടുന്നവരാവട്ടെ ഒരിക്കലും രോഗികളുമായി നേരിട്ടു സമ്പർക്കമില്ലാത്തവരാണ്. ഇത് ലോകത്താകെ സംഭവിച്ച കാര്യമാണ്. ഇന്ത്യയിലോ കേരളത്തിലോ മാത്രമല്ല എന്നോർക്കണം.
ജനങ്ങൾ ആശുപത്രിയിലെത്താതിരിക്കാൻ, രോഗം വരാതെനോക്കാൻ, രോഗം വന്നാലും വികേന്ദ്രിതമായി പ്രൈമറി കെയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സിക്കാൻ, തുടക്കത്തിലേ നടപടികൾ വേണമായിരുന്നു. ആശുപത്രിയിലെത്തിപ്പെടുന്നവരുടെ എണ്ണത്തിൽ കുറവു വരുത്താൻ, ജനങ്ങളെ സജ്ജമാക്കണമായിരുന്നു. അതിന് ഏറ്റവും പ്രധാനം അവരുടെ ആഹാരരീതി, ജീവിതശൈലി എന്നിവ ചിട്ടപ്പെടുത്തലുംകൂടിയായിരുന്നു എന്നത് എല്ലാവരും മറന്നു. രോഗലക്ഷണമുണ്ടാവുന്നവരുടെയും ചികിത്സ വേണ്ടവരുടെയും എണ്ണം കുറയ്ക്കാൻ ഏറ്റവും പ്രധാന നടപടിയും ഇതുതന്നെയാണ്. വാക്സിനേഷനേക്കാൾ പ്രാധാന്യമർഹിക്കുന്ന വിഷയമാണ് ഈ നടപടിയെന്നത് ഇനിയെങ്കിലും നാം തിരിച്ചറിയണം. വേണമെങ്കിൽ അതോടൊപ്പം, ഡോക്ടറുടെ നിർദേശപ്രകാരം വൈറ്റമിൻ ഡി, വൈറ്റമിൻ സി, വൈറ്റമിൻ ബി12, ഫോളിക് ആസിഡ്, വിറ്റാമിൻ എ തുടങ്ങിയവ അടങ്ങിയ ഗുളികകളും വിതരണം ചെയ്യാമായിരുന്നു.
ആർസനിക് ആൽബം-രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഒറ്റമൂലികള്‍ക്ക് കഴിയുമോ?
രോഗാണുവിന്റെ സാന്നിധ്യമുള്ള 99 ശതമാനം പേരും വലിയ ചികിത്സയൊന്നുമില്ലാതെ രക്ഷപ്പെടുന്ന ഒരു രോഗത്തെ പ്രതിരോധിക്കാൻ എന്ന പേരിൽ, ആർസനിക് ആൽബം എന്ന ഒറ്റമൂലി വിതരണം ചെയ്യുന്നതിലെ യുക്തി എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഒറ്റമൂലികളില്ല എന്ന് ഇനിയെങ്കിലും എല്ലാവരും തിരിച്ചറിയണം. വാക്സിൻ പോലും ഒരുതരത്തിൽ പറഞ്ഞാൽ ഒറ്റമൂലിയാണ്. എങ്കിലും അതിൽ ശാസ്ത്രീയമായ അടിത്തറയുണ്ട്. എന്നാല്‍ ഒരു നിയന്ത്രണവുമില്ലാതെ എല്ലാവര്‍ക്കും വാക്‌സിൻ കൊടുക്കാനുള്ള തീരുമാനത്തിന് ശാസ്ത്രീയ അടിത്തറയില്ല. അതുകൊണ്ടുതന്നെ ഒരുപക്ഷെ ആർസനിക് ആൽബം ഉപയോഗിക്കുന്നതിനെയും അതിന്റെ വക്താക്കൾ ന്യായീകരിക്കുന്നുണ്ടാവും.
ചാണകപ്പൊടി ഗുളികരൂപത്തിലാക്കി കൊടുത്താൽപോലും കൊവിഡ് ഭേദമാകും എന്ന് കണക്കുകൾകൊണ്ട് തെളിയിക്കാൻ വിഷമമില്ല. ഇനി അഥവാ ആർസനിക് ആൽബം കൊടുക്കുകയാണെങ്കിൽ രോഗബാധയേറ്റ് തീവ്രപരിചരണ വിഭാങ്ങളില്‍ കഴിയുന്നവര്‍ക്ക് കൊടുക്കട്ടെ. പക്ഷെ ആർസനിക് ആൽബം കൊടുക്കുന്നവരും എതിർക്കുന്നവരും ഒരേപോലെ യാഥാർഥ്യബോധമില്ലാത്തവരായി എന്നതാണ് സത്യം. എതിർക്കുന്നവരുടെതന്നെ സാമാന്യബോധമില്ലായ്മയും യാഥാർഥ്യബോധമില്ലായ്മയുമാണ് ഇതിനു കളമൊരുക്കിയതുതന്നെ.
സാമൂഹികാരോഗ്യം എന്നാൽ എന്താണെന്നും അത് എങ്ങനെ കൈവരിക്കാം എന്നും നാം ഇനിയെങ്കിലും ചിന്തിക്കണം. ആരോഗ്യസംരക്ഷണം വ്യക്തികേന്ദ്രീതമാകരുത്. അത് സാമൂഹികാരോഗ്യത്തിലൂടെയാണ് കൈവരിക്കേണ്ടത്. Social determinants of Health എല്ലാവർക്കും ലഭ്യമാക്കുക എന്നതു മാത്രമാണ് എന്നേക്കുമുള്ള പോംവഴി. അത് നാളെ ചെയ്യാം എന്ന് പറഞ്ഞു നീട്ടിവെക്കാൻ പാടില്ല.
സാമൂഹികാരോഗ്യം എന്നാൽ ചികിത്സ എല്ലാവർക്കും ലഭ്യമാക്കലാണെന്ന് വിശ്വസിക്കുന്നവരും ആരോഗ്യനയംപോലും ഇല്ലാത്തിടത്തു സാന്ത്വന പരിചരണത്തിനുമാത്രം നയമുണ്ടാക്കുന്നരുമൊക്കെ ആരോഗ്യമേഖലയെ നിയന്ത്രിക്കുന്നിടത്തോളം കാലം നാം രക്ഷപ്പെടില്ല എന്നുതന്നെ വേണം കരുതാൻ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക