കൊച്ചി: നടന്‍ ജോജു ജോര്‍ജ്ജിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ ബാബു. ജോജു സദാചാര പൊലീസിംഗ് കളിക്കുകയാണെന്നും സിപിഎം നേതൃത്വമാണ് ഒത്തുതീര്‍പ്പിന് നിന്ന ജോജുവിനെ പിന്തിരിപ്പിച്ചതെന്നും കെ ബാബു ആരോപിച്ചു. മാസ്ക് ധരിക്കാതെ റോഡില്‍ ഇറങ്ങിയ ജോജുവിനെതിരെ കേസ് എടുത്തിട്ടില്ലെന്നും, പൊലീസ് ഇക്കാര്യത്തില്‍ ഒത്തുകളിക്കുകയാണെന്നും ബാബു പറഞ്ഞു. സിപിഎം നടത്തുന്ന പ്രതിഷേധ പരിപാടിയിലാണ് ജോജു ഇത്തരത്തില്‍ പ്രതിഷേധിച്ചിരുന്നതെങ്കില്‍ അദ്ദേഹത്തിന് ആംബുലന്‍സില്‍ പോകേണ്ടി വരുമായിരുന്നുവെന്നും ബാബു കൂട്ടിച്ചേര്‍ത്തു.
ജോജുവിനെതിരെ കേസ് എടുക്കാന്‍ വൈകുന്നതിനെതിരെ പ്രതിഷേധ പരിപാടിക്ക് ഒരുങ്ങുകയാണ് മഹിള കോണ്‍ഗ്രസ്. ഡിസിസി നിർദ്ദേശപ്രകാരമാണ് മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം ശക്തിപ്പെടുത്തുന്നത്. എന്നാല്‍ ജോജു അപമാര്യാദയായി പെരുമാറിയെന്ന മഹിളാ കോൺഗ്രസിന്‍റെ പരാതിയിൽ കഴമ്പില്ലെന്ന് കമ്മീഷണർ സി എച്ച് നാഗരാജു നേരത്തെ അറിയിച്ചിരുന്നു. സമവായ ചർച്ചകളിൽ നിന്ന് മാറി നിയമനടപടികളിലേക്ക് കടന്ന ജോജുവിനെതിരെ ഇനി രമ്യമായ നിലപാട് വേണ്ടെന്നാണ് കോൺഗ്രസ് നിലപാട്. ഇതിന്‍റെ ഭാഗമാണ് കെ ബാബു ജോജുവിനെതിരെ രംഗത്തെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഹൈബി ഈഡന്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ജോജുവിന്‍റെ സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പ്രശ്നം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതിടെ ചില കോണ്‍ഗ്രസ് നേതാക്കള്‍ വീണ്ടും ജോജുവിനെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് വാഹനം തകര്‍ത്ത കേസിലെ പ്രതി ജോസഫിന്‍റെ ജാമ്യാപേക്ഷയില്‍ ജോജു കക്ഷി ചേര്‍ന്നത്.
ജോജുവിന്‍റെ വാഹനം തകര്‍ത്തതിന് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉൾപ്പെടെ 15 പേർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. കേസില്‍ ഒരു പ്രതി മാത്രമാണ് അറസ്റ്റിലായിരിക്കുന്നത്. മറ്റ് പ്രതികള്‍ രണ്ട് ദിവസമായി ഒളിവിലാണെന്നും ഇവരുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
റോഡ് ഉപരോധവുമായി ബന്ധപ്പട്ട് രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജോജുവിന്‍റെ പരാതിയില്‍ വാഹനം തല്ലി തകര്‍ത്തവര്‍ക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്. വഴിതടയൽ സമരത്തിനെതിരായ കേസിൽ ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. രണ്ടാം പ്രതി മുന്‍ ഡി സി സി പ്രസിഡന്‍റ് വി ജെ പൗലോസാണ്. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് കേസിലെ മൂന്നാംപ്രതിയാണ്.