ചണ്ഡീഗഢ്: പഞ്ചാബില്‍ പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് 10 രൂപയും ഡീസലിന് 5 രൂപയുമാണ് കുറച്ചിരിക്കുന്നത്. നിലവില്‍ രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ പെട്രോള്‍ കിട്ടുക പഞ്ചാബിലാണെന്ന് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി പറഞ്ഞു. 70 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ കാര്യമായ വില കുറവുണ്ടാകുന്നതെന്നും അയല്‍ സംസ്ഥാനമായ ഡല്‍ഹിയുമായി താരതമ്യം ചെയ്യുമ്പോള്‍ പഞ്ചാബില്‍ പെട്രോള്‍ വില 9 രൂപ കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്‍റെ പുതിയ നീക്കം. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന 9 സംസ്ഥാനങ്ങളിലും ഇന്ധന നികുതി കുറച്ചിരുന്നു. ഉത്തർപ്രദേശ് പെട്രോളിനും ഡീസലിനും ലീറ്ററിന് 12 രൂപ വീതം കുറച്ചു. ഉത്തരാഖണ്ഡ് 2 രൂപയും അസം, ത്രിപുര, കർണാടക, ഗോവ, ഗുജറാത്ത്, മണിപ്പുർ എന്നീ സംസ്ഥാനങ്ങൾ ലീറ്ററിന് 7 രൂപ വീതവുമാണ് കുറച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം ഇന്ധന നികുതിയില്‍ ഇളവ് കൊണ്ടുവരില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഇന്ധന നികുതി കുറക്കാന്‍ സാധിക്കില്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ വർഷം മാത്രം കേരളത്തിന്‍റെ വിഹിതമായ 6,400 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ധനവിലയില്‍ ആനുപാതികമായ കുറവ് കേരളത്തിലും ഉണ്ടാകുമെന്നും എന്നാല്‍ കൂടുതല്‍ ഇളവുകള്‍ നല്കാന്‍ സംസ്ഥാനത്തിന് സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സാമൂഹിക ക്ഷേമ പരിപാടികള്‍ നടപ്പിലാക്കണമെങ്കില്‍ സര്‍ക്കാര്‍ ഖജനാവില്‍ പണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.