ഗവർണറെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. നിയമസഭയുടെ അന്തസ് പരസ്യ പ്രതികരണത്തിലൂടെ ചോദ്യം ചെയ്യുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം അവതരിപ്പിക്കുക. പ്രമേയ അവതരണത്തിന് അനുമതി തേടി രമേശ് ചെത്തിത്തല സ്പീക്കർക്ക് നോട്ടീസ് നൽകി. സഭാചട്ടം 130 പ്രകാരമാണ് പ്രതിപക്ഷ നേതാവ് നോട്ടീസ് നൽകിയത്. നിയമസഭയുടെ ഭാഗമായ ഗവർണർ, നിയമസഭയെ വെല്ലുവിളിക്കുകയാണെന്ന് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. നിയമസഭയുടെ അന്തസ് ചോദ്യം ചെയ്യുന്ന ഗവർണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് പ്രമേയത്തിലൂടെ ആവശ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ രംഗത്തുവന്ന ഗവർണറുടെ നടപടി അനുചിതമാണ്. ജനങ്ങളുടെ വികാരമാണ് നിയമസഭയിൽ പ്രതിഫലിച്ചത്, ഗവർണർ പ്രമേയത്തെ തള്ളിയതും നിയമസഭയെ അവഹേളിച്ചതും തെറ്റാണ്. അതൃപ്തിയുണ്ടെങ്കിൽ സ്പീക്കറെയാണ് ഗവർണർ രേഖാമൂലം അറിയിക്കേണ്ടിയിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് ഗവർണറെ പേടിയാണെന്ന് സംശയമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. നിയമസഭയെ അവഹേളിച്ചിട്ടും മുഖ്യമന്ത്രി വേണ്ടവിധി പ്രതികരിച്ചില്ല, ഗവണറെ നേരിട്ട് കണ്ട് പ്രതിഷേധം അറിയിക്കാനോ കാര്യങ്ങൾ ബോധ്യപ്പെടുത്താനോ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ഗവർണറെ നീക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടാനുള്ള പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നോട്ടീസ് കിട്ടിയെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. നിയമസഭാ സെക്രട്ടറിയേറ്റ് തുടർനടപടികൾ സ്വീകരിക്കുമെന്നും, കാര്യോപദേശ സമിതി വിഷയം പരിഗണിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.
രമേശ് ചെന്നിത്തലയുടെ പ്രമേയത്തെ സ്വാഗതം ചെയ്യുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. എല്ലാവർക്കും അഭിപ്രായ സ്വതന്ത്ര്യമുണ്ട്, ഉത്തരവാദിത്വമില്ലാത്ത നടപടികളെ കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ നിയമിച്ചത് രാഷ്ട്രപതിയാണ്, പരാതികൾ ഉചിതമായ ഫോറത്തിൽ പറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ പ്രകാരം താനാണ് സർക്കാറിന്റെ തലവൻ, ഭരണഘടന വായിച്ചു നോക്കിയാണ് അഭിപ്രായം പറയുന്നത്, സർക്കാറും താനും തമ്മിൽ തർക്കമുണ്ടെന്ന് വരുത്താൻ ശ്രമിക്കരുതെന്നും ഗവർണർ പറഞ്ഞു. സർക്കാറിനെ ഉപദേശിക്കാനും തിരുത്താനും ഉത്തരവ് നൽകാനും ഗവർണർക്ക് അധികാരമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.