തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ആധുനികവത്കരണം നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കെ എസ് ആര്‍ ടി സിയില്‍ സ്വന്തം നിലയില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല. സാമ്പത്തിക സ്ഥിതി വളരെ മോശമാണ്. ബസ് ഷെൽട്ടർ നിർമാണത്തിൽ ഉൾപ്പടെ സ്വകാര്യപങ്കാളിത്തം നടപ്പാക്കുമെന്നും ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഇലക്ട്രിക്ക് ബസുകൾ വാടകക്ക് എടുത്ത് ഓടിക്കുന്നത് നഷ്ടമാണ്. ബസുകൾ പാട്ടത്തിനെടുക്കുന്ന കരാർ പുതുക്കില്ല. സിഎൻജി ബസുകൾക്ക് പ്രാധാന്യം നൽകും. ശബരിമലയിലേക്ക് എല്ലാ ഡിപ്പോയിൽ നിന്നും പ്രത്യേക സർവ്വീസിനായി 200 ബസുകൾ നൽകിയിട്ടുണ്ട് - മന്ത്രി പറഞ്ഞു.
കെ എസ് ആര്‍ ടി സിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോഴും ശമ്പളപരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ കഴിഞ്ഞ ദിവസം പണിമുടക്ക് നടത്തിയിരുന്നു. കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്കരണ കരാറിന്‍റെ കാലാവധി 2016 ഫെബ്രുവരിയില്‍ അവസാനിച്ചതാണ്. കാലാവധി കഴിഞ്ഞിട്ടും ശമ്പളപരിഷ്കരണം വാക്കിലൊതുങ്ങുകയാണെന്നാണ് ട്രേഡ് യൂണിയനുകള്‍ ആരോപിക്കുന്നത്. ജൂണ്‍ മാസത്തില്‍ ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം നടപ്പാകാത്ത സാഹചര്യത്തിലാണ് തൊഴിലാളികള്‍ സമരരംഗത്തെത്തിയത്.