ഭോപാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന നാല് മണിക്കൂര്‍ പരിപാടിക്ക് വേണ്ടി മധ്യപ്രദേശ് സര്‍ക്കാര്‍ ചെലവഴിക്കുന്നത് 23 കോടി രൂപ. 23 കോടിയില്‍ 13 കോടിയും ഉപയോഗിക്കുന്നത് ആളുകളെ പരിപാടിയിലേക്ക് കൊണ്ട് വരുന്നതിനാണ്. ജംബൂരി മൈതാനിയിൽ നവംബർ 15 ന് ബിർസാ മുണ്ഡയുടെ സ്മരണയ്ക്കായി മധ്യപ്രദേശ് സർക്കാർ സംഘടിപ്പിക്കുന്ന 'ജൻജാതിയ ഗൗരവ് ദിവാസി'ല്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയെത്തുന്നത്.
സംസ്ഥാനത്തെ രണ്ട് ലക്ഷം ആദിവാസികള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും വേദിയാകെ ഗോത്ര ഇതിഹാസങ്ങളുടെ ചിത്രങ്ങളും കൊണ്ട് അലങ്കരിക്കുമെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ബിർസാ മുണ്ഡയുടെയും മറ്റ് ആദിവാസി സ്വാതന്ത്ര്യ സമര സേനാനികളുടെയും സംഭാവനകളെ അനുസ്മരിക്കാൻ ജൻജാതിയ ഗൗരവ് ദിവാസിന്‍റെ ഭാഗമായി നവംബർ 15 മുതൽ 22 വരെ ദേശീയതലത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് മധ്യപ്രദേശില്‍ അത്യാഢബര പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടി നടക്കുന്ന വേദി ഗോത്രകലകളുടെയും ഗോത്ര ഇതിഹാസങ്ങളുടെയും ചിത്രങ്ങള്‍ കൊണ്ട് അലങ്കരിക്കും. ഒരാഴ്ചയായി മുന്നൂറിലധികം തൊഴിലാളികളാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. ആദിവാസികൾക്കായി വലിയ പന്തലുകളും നിർമിച്ചിട്ടുണ്ട്. 52 ജില്ലകളിൽ നിന്ന് വരുന്നവരുടെ ഗതാഗതം, ഭക്ഷണം, താമസം എന്നിവയ്ക്കായി 12 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. 9 കോടി രൂപ ടെന്‍റ് നിര്‍മാണം, അലങ്കാരം, പരസ്യം തുടങ്ങിയവയ്ക്കാണ് ഉപയോഗിക്കുക. അതോടൊപ്പം, രാജ്യത്ത് ആദ്യമായി പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാനത്ത് 47 സീറ്റുകളാണ് പട്ടികവർഗക്കാർക്കായി സംവരണം ചെയ്തിരിക്കുന്നത്. 2008-ൽ 29 സീറ്റുകള്‍ ബി ജെ പിക്ക് ലഭിച്ചിരുന്നു. 2013-ല്‍ 31 എണ്ണമായി വർധിച്ചെങ്കിലും 2018-ൽ 16 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.
ആരാണ് ബിര്‍സാ മുണ്ട
പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു ആദിവാസി സ്വാതന്ത്ര്യ സമരനേതാവാണ് ബിർസാ മുണ്ഡ. മുണ്ഡ ആദിവാസി വിഭാഗത്തിൽ ജനിച്ച ഇദ്ദേഹമാണ് ബ്രിട്ടീഷുകാർക്കെതിരെ 'ഉൽഗുലാന്‍' എന്ന പേരില്‍ അറിയപ്പെടുന്ന പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ഇന്ത്യൻ പാർലമെന്റിന്‍റെ സെൻട്രൽ ഹാളിൽ ഇദ്ദേഹത്തിന്‍റെ ഛായാചിത്രം തൂക്കിയിട്ടുണ്ട്.