ജയ്പൂര്‍: രാജസ്ഥാനില്‍ ഇന്ധനവില കുറച്ച് ഗലോട്ട് സര്‍ക്കാര്‍. പെട്രോളിന് 4 രൂപയും ഡീസലിന് 5 രൂപയുമാണ് കുറച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില കുറച്ചതിന് പിന്നാലെയാണ് രാജസ്ഥാന്‍റെ നീക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി അശോക് ഗലോട്ട് തന്നെയാണ് ട്വീറ്ററിലൂടെ ഇക്കാര്യം പങ്കുവെച്ചത്. 'കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇന്ധന നികുതി കുറയ്ക്കുവാന്‍ തീരുമാനമായി. അടുത്ത ദിവസം മുതല്‍ പുതിയ നിരക്കില്‍ ഇന്ധനം ലഭ്യമാകും' ഗലോട്ട് ട്വീറ്റ് ചെയ്തു.
ഇന്ധന നികുതി കുറയ്ക്കാന്‍ തയ്യാറെല്ലന്നായിരുന്നു അശോക് ഗലോട്ട് നേരത്തെ പറഞ്ഞിരുന്നത്. തങ്ങള്‍ ഇന്ധന നികുതി കുറയ്ക്കില്ലെന്നും, കേന്ദ്രത്തിന്‍റെ തീരുമാനത്തോടെ സംസ്ഥാന നികുതിയില്‍ പെട്രോളിന് ലിറ്ററിന് 1.8 രൂപയും ഡീസലിന് 2.6 രൂപയും കുറയുമെന്നുമായിരുന്നു അശോക് ഗലോട്ട് പറഞ്ഞിരുന്നത്. എന്നാല്‍ സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് ഇപ്പോഴത്തെ തീരുമാനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പഞ്ചാബിലും പെട്രോളിനും ഡീസലിനും കഴിഞ്ഞ ദിവസം വില കുറച്ചിരുന്നു. പെട്രോളിന് 10 രൂപയും ഡീസലിന് 5 രൂപയുമാണ് കുറച്ചത്. നിലവില്‍ രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ പെട്രോള്‍ കിട്ടുക പഞ്ചാബിലാണെന്ന് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി അവകാശപ്പെട്ടിരുന്നു. അയല്‍ സംസ്ഥാനമായ ഡല്‍ഹിയുമായി താരതമ്യം ചെയ്യുമ്പോള്‍ പഞ്ചാബില്‍ പെട്രോള്‍ വില 9 രൂപ കുറവാണ്.
പഞ്ചാബിലും യുപിയിലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്‍റെ പുതിയ നീക്കം. കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന 9 സംസ്ഥാനങ്ങളിലും ഇന്ധന നികുതി കുറച്ചിരുന്നു. ഉത്തർപ്രദേശ് പെട്രോളിനും ഡീസലിനും ലീറ്ററിന് 12 രൂപ വീതം കുറച്ചു. ഉത്തരാഖണ്ഡ് 2 രൂപയും അസം, ത്രിപുര, കർണാടക, ഗോവ, ഗുജറാത്ത്, മണിപ്പുർ എന്നീ സംസ്ഥാനങ്ങൾ ലീറ്ററിന് 7 രൂപ വീതവുമാണ് കുറച്ചത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ്, തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില കുറയ്ക്കാന്‍ നിര്‍ബന്ധിതരായത്. എന്നാല്‍ ഇന്ധന നികുതി കുറയ്ക്കില്ലെന്ന നിലപാടിലാണ് കേരളം.