ഡല്‍ഹി: കര്‍ഷക സമരത്തില്‍ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കണമെന്ന് ബിജെപി എം പി വരുണ്‍ ഗാന്ധി. വിവാദ നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചിരുന്നെങ്കില്‍ 700 ആളുകള്‍ക്ക് ജീവന്‍ നഷ്ടമാവുകയില്ലായിരുന്നുവെന്നും വരുണ്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വരുണ്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ലഖിംപുര്‍ ഖേരി സംഭവം ജനാധിപത്യത്തിന് കളങ്കമാണെന്നും സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു. അതോടൊപ്പം കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്തയാളുകള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്നും താങ്ങുവില സംബന്ധിച്ച കര്‍ഷകരുടെ ആവശ്യം അംഗീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന നേതാക്കള്‍ കര്‍ഷകര്‍ക്കെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും വരുണ്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹം പരക്കുന്നതിനിടയിലാണ് വരുണ്‍ ഗാന്ധി പ്രധാനമന്ത്രിക്ക് തുറന്ന കത്തുമായി രംഗത്തെത്തിയിരിക്കുന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി അടുത്തയാഴ്ച ഡല്‍ഹി സന്ദര്‍ശിക്കാനിരിക്കുന്നതിനിടയില്‍ വരുണ്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ലഖിംപൂര്‍ കൂട്ടക്കൊലക്കെതിരെയും ബോളിവുഡ് നടി കങ്കണയുടെ വിവാദ പ്രസ്താനവക്കെതിരെയും വരുണ്‍ ഗാന്ധി തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു. വരുണ്‍ ഗാന്ധിയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മേനക ഗാന്ധിയേയും മകൻ വരുൺ ഗാന്ധിയേയും ദേശീയ വർക്കിങ് കമ്മിറ്റിയില്‍ നിന്നും ബിജെപി ഒഴിവാക്കിയിരുന്നു.