LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഷിജു ഖാനാണ് ശിശുക്ഷേമ സമിതിയെ കളങ്കപ്പെടുത്തിയത്: ഡോ. ആസാദ്

പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ ശിശുക്ഷേമ സമിതിയെ മോശമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍റെ വാദത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ പരിഹാസവും പ്രതിഷേധവുമാണ് ഉയരുന്നത്. അനുപമ വിഷയത്തെക്കുറിച്ചും കുട്ടിക്കടത്തുമായി ബന്ധപ്പെട്ടും അദ്ദേഹത്തിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാതെയായിരുന്നു ഷിജു ഖാന്‍റെ പത്രക്കുറിപ്പ്. 

 പച്ച മഷിയില്‍ ഒപ്പിട്ട ഒരു പത്രക്കുറിപ്പുകൊണ്ടൊന്നും അവാസ്തവം വാസ്തവമാവില്ലെന്നാണ് സാമൂഹ്യ വിമര്‍ശകനായ ഡോ. ആസാദ് പ്രതികരിച്ചത്. മഹത്തായ ഒരു സ്ഥാപനത്തെയും ലക്ഷ്യത്തെയും അപമാനിക്കുന്നത് ഷിജു ഖാനാണ്. ദത്തു നല്‍കാന്‍ ശിശുക്ഷേമ സമിതിക്ക് ലൈസന്‍സില്ലെന്ന ആരോപണമാണ് അദ്ദേഹത്തെ പൊള്ളിക്കുന്നത്. എന്നാല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടെങ്കില്‍ നിയമം പാലിക്കാതെ ഏതു വഴിക്കും വണ്ടി ഓടിക്കാമോ? എന്ന് ആസാദ് ചോദിക്കുന്നു. അമ്മയുടെ (അനുപമയുടെ) പരാതി ലഭിച്ചിട്ടും എങ്ങനെ ഏത് അനുവാദപത്രത്തിന്റെ പിന്‍ബലത്തില്‍ ദത്തു കൊടുത്തു എന്നാണ് ഷിജു ഖാന്‍ വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു.

ആസാദ് മലയാറ്റിലിന്റെ കുറിപ്പ്:

കേരള ശിശുക്ഷേമ സമിതിയുടെ അന്തസ്സിനെക്കുറിച്ച് ഷിജുഖാന്‍ പറയരുത്. പച്ച മഷിയില്‍ ഒപ്പിട്ട ഒരു പത്രക്കുറിപ്പുകൊണ്ട് അവാസ്തവം വാസ്തവമാവില്ല. പൊതു സമൂഹത്തില്‍ ശിശുക്ഷേ മസമിതിയെ ആരൊക്കെയോ അപമാനിക്കുന്നുവെന്നും അതിന്റെ ഉന്നതമായ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കുന്നുവെന്നും പരാതി പറയാന്‍ നാണമാവുന്നില്ലേ? ഷിജുഖാന്‍, താങ്കളാണതു ചെയ്തത്. മഹത്തായ ഒരു സ്ഥാപനത്തെയും ലക്ഷ്യത്തെയും താങ്കള്‍ അവഹേളിച്ചു. അവിടെയിരുന്നു ലജ്ജയോ കുറ്റബോധമോ ഇല്ലാതെ അതു തുടരുന്നു!

ദത്തു നല്‍കാനുള്ള അനുവാദമുണ്ട് സമിതിക്കെന്നും അങ്ങനെയൊരു ലൈസന്‍സില്ല എന്ന ആക്ഷേപം അപമാനകരമാണെന്നും ഷിജുഖാന്‍ പറയുന്നു. അതാണ് അദ്ദേഹത്തെ പൊള്ളിച്ചത്! ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടെങ്കില്‍ നിയമം പാലിക്കാതെ ഏതു വഴിക്കും വണ്ടി ഓടിക്കാമോ? ഏത് അനുവാദപത്രവും ആര്‍ക്കും ലഭിക്കുന്നത്  നിയമത്തിനകത്ത് പ്രവര്‍ത്തിക്കാനാണ്. അമ്മയുടെ (അനുപമയുടെ) പരാതി ലഭിച്ചിട്ടും എങ്ങനെ ഏത് അനുവാദപത്രത്തിന്റെ പിന്‍ബലത്തില്‍ ദത്തു കൊടുത്തു എന്നാണ് താങ്കള്‍ പറയേണ്ടത്. നിയമം ലംഘിച്ചുള്ള ദത്ത് മനുഷ്യക്കടത്തല്ലെങ്കില്‍ അത് എന്താണ് എന്നുകൂടി താങ്കള്‍ പറയണം.

കുടുംബ കോടതി ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ലെന്ന് മാധ്യമങ്ങള്‍ പറഞ്ഞ ലൈസന്‍സ് ഉണ്ടെന്നാണ് ശിശുക്ഷേമ സമിതി അവകാശപ്പെടുന്നത്. കോടതിയെ ബഹുമാനിക്കാത്തവര്‍ പൊതുസമൂഹത്തെ ബഹുമാനിക്കുമെന്നും ആ കോപ്പി പുറത്തു വിടുമെന്നും പ്രതീക്ഷിക്കാന്‍ കഴിയില്ലല്ലോ. സാങ്കേതിക കാര്യങ്ങളില്‍ ഓഫീസ് രേഖകള്‍ ശരിയാക്കിയാല്‍ മതിയാവും. എന്നാല്‍ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കാന്‍ ശിശുക്ഷേമ സമിതി ഭാരവാഹികള്‍ക്കു കഴിയില്ല. അതിന്റെ ശിക്ഷ അവര്‍ നേരിട്ടേ മതിയാവൂ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk