ഡല്‍ഹി: ഗാര്‍ഹിക ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിനെതിരെ മെഗാറാലി സംഘടിപ്പിക്കാൻ കോൺഗ്രസ്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തോട് അനുബന്ധിച്ച് ഡിസംബർ ആദ്യവാരമാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുക. തുടര്‍ന്ന് 'ജന ജാഗരൺ അഭിയാൻ' എന്ന പേരിൽ രണ്ട് ആഴ്ച സമര പരിപാടികൾ സംഘടിപ്പിക്കും. കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയ്ക്കാണ് സംഘാടന ചുമതല. റാലി നടത്താൻ രാംലീല മൈതാനം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സർക്കാൻ ഇതുവരെ മറുപടി നൽകിയിട്ടില്ല.
സമര പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും തന്ത്രങ്ങള്‍ മെനയുന്നതിനുമായി പ്രിയങ്ക ഗാന്ധി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു, മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ, പാർട്ടി (സംഘടനാ ചുമതലയുള്ള) ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ സച്ചിൻ പൈലറ്റ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതിയില്‍ അല്പം കുറവു വരുത്തിയെങ്കിലും രാജ്യത്തെ പല നഗരങ്ങളിലും പെട്രോൾ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം പാചകവാതക സിലിൻഡറിന് 1994 രൂപയായി. ഈവർഷം മാത്രം വാണിജ്യ സിലിൻഡറിന് 400 രൂപയിലധികവും ഗാർഹിക എൽ.പി.ജി.ക്ക് 205 രൂപയോളവുമാണ് കൂട്ടിയത്. രാജ്യത്ത് പച്ചക്കറി വിലയും കുതിച്ചുയരുകയാണ്. ഒരു കിലോ തക്കാളിക്ക് കേരളത്തില്‍ ഇന്നത്തെ വില നൂറു രൂപയാണ്. കൊവിഡ് പ്രതിസന്ധിയും കാലാവസ്ഥാമാറ്റവും ജനജീവിതം ദുസ്സഹമാക്കിയ സാഹചര്യത്തിലാണ് അടിസ്ഥാന സാധനങ്ങളുടെ വിലപോലും കുതിച്ചുയരുന്നത്.
ഈ സാഹചര്യത്തില്‍ ജനങ്ങളെ ദുരിതത്തിലാക്കുന്ന മോദി സര്‍ക്കാറിനെതിരെ രാജ്യവ്യാപകമായി സമരം സംഘടിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. പാർലമെന്റിലും വിഷയം ശക്തമായി ഉന്നയിക്കും.