മുംബൈ: മഹാരാഷ്ട്രാ മന്ത്രിയും എന്‍ സി പി നേതാവുമായ നവാബ് മാലികിനെതിരെ നല്‍കിയ മാനഷ്ടക്കേസില്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെക്ക് തിരിച്ചടി. നവാബ് മാലിക്ക് ഉന്നയിക്കുന്ന ആരോപണങ്ങള്‍ പൂര്‍ണമായും ഈ ഘട്ടത്തില്‍ തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് ബോബെ ഹൈക്കോടതി വ്യക്തമാക്കി. മന്ത്രിക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥനെതിരെ ആരോപണമുന്നയിക്കുന്നതിന് മുന്‍പ് കാര്യങ്ങള്‍ പരിശോധിച്ച് സത്യമാണോയെന്ന് മന്ത്രി ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പരാതിക്കാരന് സ്വകാര്യതക്കുള്ള അവകാശവും ആരോപണവിധേയന് അഭിപ്രായ സ്വാതന്ത്ര്യവുമുണ്ട്. ഇത് രണ്ടും സന്തുലിതമായി പോകേണ്ടത് മൗലികവകാശത്തില്‍ ഉള്‍പ്പെടുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
മന്ത്രി നവാബ് മാലിക്ക് ട്വിറ്ററിലൂടെയും പത്രസമ്മേളങ്ങളിലൂടെയും മകന്‍ സമീര്‍ വാങ്കഡയെയും കുടുംബത്തെയും അതിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നാണ് പിതാവ് ധ്യാന്‍ദേവ് വാങ്കഡെ ഹര്‍ജിയില്‍ ഉന്നയിച്ചത്. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന മന്ത്രിയില്‍ നിന്നും 1.25 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. നവാബ് മാലിക് നടത്തിയ മോശം പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും, കുടുബത്തെക്കുറിച്ച് മാധ്യമങ്ങളിലോ പൊതവേദിയില്‍ മോശം പരാമര്‍ശം നടത്തുന്നതില്‍ നിന്നും മന്ത്രിയെ വിലക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വാങ്കഡെ കുടുംബത്തിനെതിരെ നടത്തിയ ആരോപണങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നവാബ് മാലികിന് നിര്‍ദേശം നല്‍കിയിരുന്നു. ഉത്തമബോധ്യത്തോടെയാണ് പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് നവാബ് മാലിക് സത്യവാങ്മൂലം നല്‍കി. തന്‍റെ കൈയ്യിലുള്ള തെളിവുകള്‍ സര്‍ക്കാരിന് മുന്‍പില്‍ ഹാജരാക്കിയതിന്‍റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുവാന്‍ സഹായകമായിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സമീർ വാങ്കഡെയുടെ പിതാവ് നല്‍കിയ മാനനഷ്ടകേസില്‍ കോടതി ഇടക്കാലവിധി പുറപ്പെടുവിച്ചില്ല.
സിവില്‍ സര്‍വീസ് ജോലി ലഭിക്കാന്‍ സമീര്‍ വാങ്കഡെ ജാതി സര്‍ട്ടിഫിക്കറ്റ് തിരുത്തിയെന്നാണ് നവാബ് മാലിക്ക് ആരോപിച്ചത്. ജാതിസര്‍ട്ടിഫിക്കറ്റ് സഹിതം സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവെച്ചായിരുന്നു മന്ത്രി ആരോപണം ഉന്നയിച്ചത്. ബോളിവുഡ് നടന്‍ ഷാറൂഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തിനോടനുബന്ധിച്ച് കൈക്കൂലി വാങ്ങിയെന്നാരോപണവും സമീര്‍ വാങ്കഡക്കെതിരെ ഉയര്‍ന്നുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ആരോപണം പുരോഗമിക്കുകയാണ്.