തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിന്‍റെ ഡി എന്‍ എ ഫലം പുറത്തുവന്നു. കുഞ്ഞ് അനുപമയുടേതെന്ന് സ്ഥിരീകരിച്ചുള്ള ഫലമാണ് പുറത്ത് വന്നത്. തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയാണ് പരിശോധന ഫലം പുറത്ത് വിട്ടത്. കുഞ്ഞിനെ അനുപമയ്ക്ക് തിരികെ നൽകാനുള്ള നടപടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വീകരിക്കും. നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള നടപടികള്‍. ചൈൽഡ് വെൽഫെയർ കമ്മിറ്റി ഡി എൻ എ ഫലം കോടതിയിൽ സമർപ്പിക്കും. കോടതി നിര്‍ദ്ദേശപ്രകരമായിരുന്നു കുഞ്ഞിന്‍റെ മാതാപിതാക്കളെ തിരിച്ചറിയാന്‍ സര്‍ക്കാര്‍ ഡി എന്‍ എ പരിശോധന നടത്തിയത്.
റിസള്‍ട്ട് പോസറ്റിവായത്തില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. എന്നാല്‍ ഫലം ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഒരു വര്‍ഷത്തിലധികമായി വേദന അനുഭവിക്കുകയാണ്. കുട്ടിയെ കയ്യിലേക്ക് കിട്ടുന്നത് കാത്തിരിക്കുകയാണെന്നും മകനെ എത്രയും വേഗം കാണാന്‍ സാധിക്കുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും അനുപമ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ നടത്തുന്ന സമരം തുടരുകയാണ്. ആന്ധ്രയിൽ നിന്ന് തിരികെയെത്തിച്ച കുഞ്ഞിപ്പോൾ നിർമലാ ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നൽകിയിരുന്നുവെങ്കിലും ഇത് നിലവിൽ അനുവദിച്ചിട്ടില്ല. കുഞ്ഞിന്‍റെ അവകാശങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. അനുപമക്ക് കുഞ്ഞിനെ കാണണമെങ്കില്‍ അതിനുള്ള നിയമപരമായ സാധ്യതയൊരുക്കുമെന്നും കുഞ്ഞിന്‍റെ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.