കര്‍ണാടക അതിർത്തി തുറക്കാൻ വിസമ്മതിച്ചതിനാൽ മംഗലാപുരത്തെ ആശുപത്രിയിൽ പോകാൻ സാധിക്കാതിരുന്നയാൾ മരിച്ചു. തലപ്പാടി അതിർത്തിയാണ് കർണാടക പൊലീസ് തുറന്നുകൊടുക്കാന്‍ വിസമ്മതിച്ചത്. കർണാടകത്തിലെ ബണ്ട്വാൾ സ്വദേശിയും കാസർകോടിന്റെ വടക്കേ അതിർത്തി പ്രദേശമായ ഉദ്യാവാറിലെ താമസക്കാരിയുമായ പാത്തുഞ്ഞിയാണ് മരിച്ചത്. സംഭവം വേദനിപ്പിക്കുന്നതെന്ന് സംസ്ഥാന റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കൊവിഡ് ബാധയെ നേരിടുന്നതിന് സാധ്യമായ എല്ലാ ശ്രമവും കേരളം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ അസുഖം മൂര്‍ച്ചിച്ച് അത്യാസന്ന നിലയിലായിരുന്നു അവര്‍. തലശ്ശേരി കൂർഗ് പാതയിലെ കർണാടക അതിർത്തി അടച്ച നടപടി ഒഴിവാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ചിരുന്നു. തുടര്‍ന്ന്, അതിർത്തികൾ അടയ്ക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയതുമാണ്. എന്നാല്‍, കേരളത്തിലേക്കുള്ള അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന നിലപാട് കര്‍ണാടകം ആവര്‍ത്തിച്ചു. കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാനപ്പെട്ട പാതയാണ് തലശ്ശേരി കൂർഗ് പാത. കണ്ണൂര്‍ മാക്കൂട്ടത്ത് അടക്കം അതിര്‍ത്തി മൺകൂനയിട്ട് അടച്ചിരിക്കുകയാണ്. അവശ്യസാധനങ്ങളുടെ ചരക്കുനീക്കം സ്തംഭിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി തന്നെ ഉറപ്പു നല്കിയതാണെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
ചരക്ക് വാഹനങ്ങളടക്കം ചെക് പോസ്റ്റുകളിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. അവശ്യ സാധനങ്ങൾ കേരളത്തിലേക്ക് എത്താത്ത അവസ്ഥയും ഉണ്ട്. രാജ്യവ്യാപകമായി ലോക് ഡൗൺ പ്രഖ്യാപിച്ചതോടുകൂടി കേരളത്തിൽ ഭക്ഷണസാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ട്. പക്ഷെ, അയല്‍ സംസ്ഥാനങ്ങളുടെ ഇത്തരം നടപടികള്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും. കര്‍ണാടക പ്രകടിപ്പിക്കുന്നത് പ്രാകൃതമായ രീതിയാണെന്നും കാലഘട്ടത്തിന് അനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കാൻ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകണമെന്നും മന്ത്രി ഇ. പി. ജയരാജൻ ആവശ്യപ്പെട്ടു.