വർഗീയ ധ്രൂവീകരണവും മുസ്ലിം വിരുദ്ധതയും പടർത്താനുള്ള സംഘികളുടെ ഒടുവിലത്തെ അടവാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഹലാൽ വിവാദം. സമൂഹ്യമാധ്യമങ്ങളെ ഉപയോഗിച്ച് വസ്തുതാ ബന്ധമില്ലാത്ത ആരോപണങ്ങളും നുണകളും പ്രചരിപ്പിച്ച് മനുഷ്യമനസു കളിൽ വിദ്വേഷവും വിഭജനവും സൃഷ്ടിക്കുക എന്നതാണല്ലോ ഫാസിസ്റ്റുകളുടെ തന്ത്രം. കേരളത്തിലിപ്പോൾ, ഹലാൽ വിവാദം സൃഷ്ടിക്കുന്നവരുടെ അജണ്ട കേരളം പോലൊരു സമൂഹത്തിൽ നിലനില്ക്കുന്ന ബഹുസ്വര സംസ്കാരത്തെയും മതനിരപേക്ഷ ജനാധിപത്യ ജീവിതത്തെയും തകർക്കുക എന്നതാണ്.
നടക്കുന്നത് മാംസവ്യാപാരത്തെ ഹൈന്ദവവൽക്കരിക്കുന്ന ഹിന്ദു ഇക്കോണമിക് ഫോറത്തിൻ്റെ നീക്കം
വിദ്വേഷത്തെയും സംസ്കാരത്തെയും ജീവിതമൂല്യമാക്കിയ വർഗീയ വിഭജനവാദികൾ മനുഷ്യരാശിയുടെ വളർച്ചയുടെയും വികാസത്തിൻ്റെയും ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ച് അജ്ഞരായ പ്രാചീന ഗോത്രബോധത്തിൽ അഭിരമിക്കുന്നവരാണ്. ഹിന്ദുത്വവാദികളുടെ പ്രത്യയശാസ്ത്രം വേദകാല മാഹാത്മ്യങ്ങളെന്ന പേരിൽ അശ്ലീലകരമായ യജ്ഞയാഗ സംസ്കാരത്തെ ആദർശവൽക്കരിക്കുന്ന ഭൂതകാല ആരാധനയുടേതാണല്ലോ. രാഷ്ട്രീയമായവർ ഇപ്പോൾ മാംസവ്യാപാരത്തെ ഹൈന്ദവവൽക്കരിക്കുന്ന ഹിന്ദു ഇക്കോണമിക് ഫോറത്തിൻ്റെ പിറകിലുള്ള മീറ്റ്കോർപ്പറേറ്റുകളുടെ വിപണി താല്പര്യങ്ങൾക്ക് സാമൂഹ്യ പരിസരമൊരുക്കുകയാവാം.
മനുഷ്യരാശിയുടെ ഇന്നത്തെ രീതിയിലുള്ള വളർച്ചയിലും വികാസത്തിലും മാംസഭക്ഷണത്തിന് വളരെ പ്രധാനമായൊരു പങ്കുണ്ട്. തീയുടെ കണ്ടുപിടുത്തവും വേവിച്ച മാംസഭക്ഷണവുമെല്ലാം ചേർന്നാണ് മനുഷ്യമസ്തിഷ്കത്തെ വികസിപ്പിച്ചത്. വേട്ടയാടി പിടിച്ചതായാലും മെരുക്കിവളർത്തിയതാലും നല്ല മാംസമായിരിക്കണം ആഹാരമായിരിക്കേണ്ടതെന്നും അത് വേവിച്ചു കഴിക്കണമെന്നും ശീലിച്ച മനുഷ്യരാണ് മൃഗപരിപാലനത്തോടൊപ്പം കൃഷിയും വികസിപ്പിച്ചത്. കൃഷി ആരംഭിച്ചതോടെ പഴയ 'തേടിത്തീറ്റയുടെ' അവസ്ഥയിൽ നിന്നും മാറി, മനുഷ്യർ സാമൂഹ്യ ഉല്പാദനബന്ധങ്ങളില്‍ അതിനാവശ്യമായ രീതികളും പെരുമാറ്റ ചട്ടങ്ങളുമെല്ലാം രൂപപ്പെടുത്തിയിട്ടുണ്ടാകാം. കൃഷിക്കാവശ്യമായ ഭൂ സംസ്ക്കരണത്തോടൊപ്പം മനുഷ്യർ സംസ്കാരത്തെ സൃഷ്ടിക്കുകയും വികസിപ്പിക്കുകയും ചെയ്തു. ചരിത്രത്തിൻ്റെ സവിശേഷ ഘട്ടങ്ങളിൽ ഉദയം ചെയ്ത മതങ്ങളും അതിൻ്റെ സ്ഥാപകരുമെല്ലാം സ്വർഗ്ഗത്തെ കുറിച്ചും സ്വർഗ്ഗപ്രാപ്തിക്കായി അനുഷ്ഠിക്കേണ്ട ധർമ്മങ്ങളെ കുറിച്ചും മാത്രമല്ല ഉദ്ബോധിപ്പിച്ചത്. ഇഹലോകത്തിലെ ജീവിതം ദു:ഖകരവും അസഹനീയവുമാക്കുന്ന എല്ലാറ്റിനെയും ഉപേക്ഷിക്കാനും അനുവദനീയമായ വഴികളിലൂടെ മാത്രം ജീവിക്കാനുമാണ് പഠിപ്പിച്ചത്.
ഹലാലും തുപ്പൽ ഭക്ഷണവും
അനുവദനീയമായ ഭക്ഷണത്തെ കുറിച്ചുള്ള ഇസ്ലാമിൻ്റെ അനുശാസനങ്ങളെ തുപ്പൽ ഭക്ഷണമെന്നൊക്കെ ആക്ഷേപിച്ച് സാമൂഹ്യ മൈത്രിയിൽ വിള്ളലും സംസ്കാര സംഘർഷങ്ങളും പടർത്താനുള്ള സംഘപരിവാര്‍ അജണ്ടയെ തിരിച്ചറിയുകയും ഒറ്റപ്പെത്തുകയും ചെയ്യുക എന്നത് മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയത്തിനായി നിലകൊള്ളുന്ന എല്ലാവരുടെയും കടമയാണ്. അസഹിഷ്ണതയും അപര മതവിദ്വേഷവും പടർത്തുന്ന ഫാസിസ്റ്റ് രാഷ്ട്രിയ അജണ്ടയ്ക്കെതിരെ വിശാലമായ ജനാധിപത്യ മതനിരപേക്ഷ സാംസ്കാരിക മുന്നണികൾ വളർത്തിയെടുത്തു കൊണ്ടേ പ്രതിരോധിക്കാനാവൂ. വർഗീയക്രിമിനൽ രാഷ്ടീയത്തോടുള്ള ഇത്തരം ചെറുത്തുനില്‍പ്പ് കാലത്തിന്റെ അനിവാര്യതയാണ് എന്ന് തിരിച്ചറിഞ്ഞേ മതിയാകൂ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക